Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: അഞ്ച് വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒരേ ദിവസം അവധിയെടുത്തതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച പ്രതിസന്ധിയിലായി. സര്‍ജന്‍ അവധിയെടുത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടവും മുടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കൊണ്ടുപോകാനെത്തിയവരും ആശുപത്രി അധികൃതരും തമ്മില്‍ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു.

അസ്ഥിരോഗം, ശ്വാസകോശ രോഗം, മനോരോഗം, ത്വക്ക് രോഗം, നാഡീരോഗം എന്നീ വിഭാഗങ്ങളിലെ ഒപി കളാണ് ഡോക്ടര്‍മാരുടെ അവധികാരണം പ്രവര്‍ത്തനം മുടങ്ങിയത്. കൂട്ടഅവധി വിഷയത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോ. സുഷമയുടെ നിലപാട്.

ഡോക്ടറില്ലാത്തതിനാല്‍ വിജയപുരം സ്വദേശി ബോസിന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് മുടങ്ങിയത്. ഞായറാഴ്ച വൈകീട്ടാണ് മൃതദേഹം മോര്‍ച്ചറിയില്‍ വെച്ചത്. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ബോസിന്റെ ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെയെത്തിയപ്പോഴാണ് സര്‍ജനില്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കില്ലെന്നറിയിച്ചത്. ഇത് വലിയ പ്രതിഷേധത്തിനു കാരണമായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സര്‍ജന്‍ ഒരാഴ്ചയായി അവധിയിലാണെന്ന് ബോസിന്റെ ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തുമ്പോഴേക്കും ഏറെ സമയം നഷ്ടപ്പടും. പോസ്റ്റ് മോര്‍ട്ടം വൈകുന്നത് മൃതദേഹം അഴുകാന്‍ കാരണമാകുമെന്നും അവര്‍ ആശങ്ക അറിയിച്ചു. കഴിഞ്ഞയാഴ്ചയും ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകിയതിനാല്‍ ഒരു മൃതദേഹം അഴുകിയ സംഭവമുണ്ടായെന്നും അവിടെക്കൂടിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

ഇത്തരം സാഹചര്യത്തില്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക പ്രയാസം ഏറെയാണ്. കുറ്റകരമായ അനാസ്ഥയാണ് ജില്ലാ ആശുപത്രിയിലേതെന്നും അവര്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട ഡോക്ടര്‍ ഒരാഴ്ചയായി അവധിയിലാണെന്ന് അറിയാമെന്നിരിക്കെയാണ് ആശുപത്രി അധികൃതര്‍ ബോസിന്റെ മൃതദേഹം ഞായറാഴ്ച മോര്‍ച്ചറിയില്‍ വെച്ചതും തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നറിയിച്ചതും. കൊണ്ടുവന്നപ്പോള്‍ത്തന്നെ ഡോക്ടറില്ലെന്നറിയിച്ചിരുന്നെങ്കില്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയുമായിരുന്നു.

ഡോക്ടര്‍മാര്‍ അവധിയിലാണെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയാണ്. ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ പുതിയ തസ്തികയുണ്ടാക്കൂ എന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടിയെന്ന് ബോസിന്റെ ബന്ധുക്കളും ഒപ്പമെത്തിയ ജനപ്രതിനിധികളും പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂ. അദ്ദേഹം മറ്റു ഡ്യൂട്ടികളിലോ അവധിയിലോ ആയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കില്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഒപികളിലും നല്ല തിരക്കുള്ളതിനാല്‍ ഡോക്ടറില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും. എല്ലാ വകുപ്പുകളിലും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ബദല്‍ സംവിധാനം ഒരുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു.