കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഇടതു -ജിഹാദി ശക്തികളുടെ താവളമായിട്ട് പതിറ്റാണ്ടുകളായി. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചും വ്യാജ രേഖകള്‍ ഹാജരാക്കിയും, മറ്റുതരത്തിലുള്ള ക്രമക്കേടുകള്‍ കാണിച്ചും സര്‍വ്വകലാശാലയില്‍ അധ്യാപകരായി കയറിക്കൂടിയ ഇടതുപക്ഷക്കാരുടെയും സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെയും, ഇവരുമായി കൈകോര്‍ക്കുന്ന ജിഹാദി ശക്തികളുടെയും ആസൂത്രിതവും സംഘടിതവുമായ ശ്രമങ്ങളിലൂടെ സര്‍വ്വകലാശാലയുടെ ഭരണംതന്നെ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സര്‍വ്വകലാശാലയിലെ ശ്രീശങ്കര ജയന്തി ആഘോഷം അട്ടിമറിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍. ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തുന്നതറിഞ്ഞ്, പരിപാടി തന്നെ താറുമാറ് ആക്കാനുള്ള നീക്കങ്ങളാണ് ഇക്കൂട്ടര്‍ നടത്തിയത്.
ഗവര്‍ണര്‍ എത്തുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോളിനെക്കുറിച്ച് വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെ അറിവും അനുമതിയും ഇല്ലാതെ സിപിഎം അനുകൂല അധ്യാപക സംഘടനയിലുള്ളവര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നു. ഇതില്‍ നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ രംഗത്തു വരികയും സര്‍ക്കുലര്‍ കത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു വിവാദം കുത്തിപ്പൊക്കിയും, അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചും ഗവര്‍ണറുടെ സന്ദര്‍ശനം തടയുകയും, ശ്രീശങ്കര ജയന്തി അലങ്കോലപ്പെടുത്തുകയുമായിരുന്നു ഇക്കൂട്ടരുടെ ദുഷ്ടലാക്ക്. ചാന്‍സലര്‍ ആയിരുന്നിട്ടും ഗവര്‍ണറെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ ഇടത് അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളും ജിഹാദി ശക്തികളും അനുവദിച്ചിരുന്നില്ല. പതിനൊന്ന് വര്‍ഷത്തിനു
ശേഷമാണ് ഒരു ഗവര്‍ണര്‍ സര്‍വ്വകലാശാലയില്‍ എത്തുന്നത്. ഇത് തടയാനുള്ള ഗൂഢാലോചനയാണ് നടന്നത്.
ഗവര്‍ണറുടെ സന്ദര്‍ശനം മുന്നില്‍ക്കണ്ട് ഇടത് അധ്യാപക സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരില്‍ വിനോദയാത്രയ്‌ക്ക് പോയതും ശ്രീശങ്കര ജയന്തിയുടെ ശോഭ കെടുത്താന്‍ വേണ്ടിയാണ്. ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ രജിസ്ട്രാര്‍ സ്ഥലത്തില്ലാതിരുന്നത് അങ്ങേയറ്റം നിരുത്തരവാദപരമായ പെരുമാറ്റമാണ്. നിയമങ്ങളും ചട്ടങ്ങളുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. രാഷ്‌ട്രീയം കളിക്കുന്ന സിപിഎമ്മുകാരെ കുത്തിനിറച്ചുള്ള സിന്‍ഡിക്കേറ്റിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍വകലാശാലയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച വിസിയെ ഗവര്‍ണര്‍ നീക്കം ചെയ്തിരുന്നു. ഡോ. സിസ തോമസിന് പകരം ചുമതല നല്‍കുകയും ചെയ്തു. ഇതിനു പ്രതികാരം ചെയ്യാന്‍ കൂടിയാണ് ഗവര്‍ണറുടെ സന്ദര്‍ശനത്തെ അലങ്കോലപ്പെടുത്താനുള്ള നീക്കം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ അച്ചടക്ക നടപടി എടുക്കണം.
ആദിശങ്കരന്റെ നാട്ടില്‍ ഒരു സംസ്‌കൃത സര്‍വകലാശാല വേണമെന്ന ആവശ്യത്തിനു തന്നെ സിപിഎമ്മും ഇടതു പാര്‍ട്ടികളും എതിരായിരുന്നു. ഈ എതിര്‍പ്പിനെ മറികടന്നാണ് സര്‍വ്വകലാശാല നിലവില്‍ വന്നത്. ആദ്യ വിസിയായ ആര്‍. രാമചന്ദ്രന്‍ നായരുടെ കാലാവധി കഴിഞ്ഞതോടെ സിപിഎമ്മിന്റെയും ഇടതു പാര്‍ട്ടികളുടെയും താളത്തിനു തുള്ളുന്നവര്‍ സര്‍വ്വകലാശാലയുടെ ഭരണം നിയന്ത്രിക്കാന്‍ തുടങ്ങി. ജിഹാദി ശക്തികളും ഒപ്പം ചേര്‍ന്നതോടെ ഇവരെ നേരിടാന്‍ പിന്നീട് വന്ന വിസിമാര്‍ക്കു കഴിഞ്ഞില്ല. സിപിഎമ്മിന്റെ കളരിയില്‍ പഠിച്ചവര്‍ കള്ളത്തരത്തിലൂടെ ഒന്നിനുപുറകെ ഒന്നായി അധ്യാപകരായെത്തിയതോടെ സര്‍വ്വകലാശാല സിപിഎമ്മിന്റെ താവളമായി മാറി. സര്‍വ്വകലാശാലയുടെ കവാടത്തില്‍ ശ്രീശങ്കരന്റെ പ്രതിമ സ്ഥാപിക്കുന്നതിനെയും ഇക്കൂട്ടര്‍ എതിര്‍ത്തു. ശ്രീശങ്കര ജയന്തി യഥാര്‍ത്ഥ ദിനത്തില്‍ ആഘോഷിക്കാന്‍ പോലും അനുവദിച്ചില്ല.
വിദ്യാര്‍ത്ഥി സംഘടനയുടെ ലേബല്‍ ഉണ്ടെങ്കിലും എസ്എഫ്‌ഐ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘമാണ്. ഭാരതത്തെയും സനാതന ധര്‍മ്മത്തെയും മതത്തിന്റെ പേരില്‍ എതിര്‍ക്കുന്ന ജിഹാദി ശക്തികളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സംസ്‌കൃതത്തിന്റെ വിശുദ്ധമായ പാരമ്പര്യവും ശ്രീശങ്കരന്റെ മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇക്കൂട്ടരുടെ കണ്ണിലെ കരടായി. വര്‍ഷങ്ങളായി ഇവരുടെ ഫാസിസമാണ് സംസ്‌കൃത സര്‍വകലാശാലയില്‍ അഴിഞ്ഞാടുന്നത്. ഇതിന് മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ ശക്തികള്‍ക്കെതിരെ നിയമപരമായ നടപടികളെടുത്ത് സര്‍വ്വകലാശാലയുടെ അക്കാദമിക് അന്തരീക്ഷം എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു.
















