കോഴിക്കോട്: നമ്മുടെ രാജ്യത്തിന്റെ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
പക്ഷേ ആ തീരുമാനത്തെ അട്ടിമറിച്ച് തങ്ങള്‍ ഒരു സ്ത്രീവിരുദ്ധ മുന്നണിയാണെന്ന് ഇന്‍ഡി സഖ്യം തെളിയിച്ചു. രാജ്യത്തിലെ സ്ത്രീ സമൂഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന അജണ്ട നടപ്പിലാക്കാനുള്ള പരിശ്രമമാണ് നടന്നത്. ഇത് രാജ്യത്തിലെ സ്ത്രീ സമൂഹത്തോട് ചെയ്യുന്ന അങ്ങേയറ്റത്തെ അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള മഹിളാ നേതാക്കന്മാരെ ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിക്കൊണ്ട് അവരുടെ എല്ലാവരുടെയും പിന്തുണ സമാഹരിച്ചു കൊണ്ടാണ് നടപ്പിലാക്കുന്നത്. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്തിക്കൊണ്ട് എല്ലാ മഹിളകളേയും സജീവമായിട്ടുള്ള മുന്നേറ്റമുണ്ടാക്കാനാണ് ബിജെപി
ആഗ്രഹിക്കുന്നത്.
2023ല്‍ ബില്ല് പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണോ തയാറായത് സമാനമായ രീതിയിലാണ് ഇത്തവണയും കൈക്കൊണ്ടത്. സമവായത്തിലൂടെ നടപ്പിലാക്കുക എന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷം ഈ ബില്ല് എങ്ങനെയെങ്കിലും പരാജയപ്പെടുത്തണമെന്നും രാജ്യത്തെ സ്ത്രീ സമൂഹത്തെ രാഷ്‌ട്രീയ അധികാരത്തിന്റെ മുഖ്യ ശ്രേണിയിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
രാഷ്‌ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുകയും രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പരിഗണിക്കപ്പെടാതെ മാറ്റിനിര്‍ത്തുകയും ചെയ്ത കേരളത്തിലെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉള്‍പ്പെടെയുള്ള മഹിളാ നേതാക്കന്മാരേയും രാഷ്‌ട്രീയമുള്ളവരേയും ഇല്ലാത്തവരേയും പ്രക്ഷോഭ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മഹിളാമോര്‍ച്ച ജില്ല അധ്യക്ഷ വിന്ധ്യാ സുനില്‍, ബിജെപി സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. രമ്യ മുരളി, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജ സി. നായര്‍, കോഴിക്കോട് കോര്‍പറേഷന്‍ നികുതി അപ്പില്‍ സ്ഥിരം സമിതി അധ്യക്ഷ വിനീത സജീവ്, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ സരിത പറയേരി എന്നിവരും പങ്കെടുത്തു.
















