റിയാദ് : സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ പുതുക്കിയ സ്വദേശിവത്കരണം സൗദി അറേബ്യയിൽ നിലവിൽ വന്നു. 2026 ഏപ്രിൽ 19 മുതലാണ് ഈ തൊഴിൽ മേഖലകളിൽ ഉയർന്ന സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങിയത്. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെൻ്റാണ് (MHRSD) ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
സൗദി അറേബ്യയിലെ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണം ഉയർത്താൻ തീരുമാനിച്ചതായി 2026 ജനുവരി 19-ന് MHRSD അറിയിച്ചു. തുടർന്ന് ഈ തീരുമാനം നടപ്പിലാക്കുന്നതിനായി സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തെ സമയം അനുവദിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ മാർക്കറ്റിംഗ്, തുടങ്ങിയ മേഖലകളിലെ പുതിയ സൗദിവൽക്കരണ നിരക്കുകൾ ഏപ്രിൽ 19, ഞായറാഴ്ച മുതൽ നടപ്പിലാക്കാൻ തുടങ്ങിയിരിക്കുന്നത്. ഇതോടെ മാർക്കറ്റിംഗ്, അനുബന്ധ മേഖലകളിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണത്തിന്റെ തോത് 60 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
മൂന്നോ അതിലധികമോ ജീവനക്കാർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുന്നത്. സൗദി പൗരന്മാരുടെ കുറഞ്ഞ വേതനം 5500 റിയാലാക്കി നിജപ്പെടുത്തുന്നതിനും MHRSD തീരുമാനിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് മാനേജർ, അഡ്വെർടൈസിങ് മാനേജർ, പബ്ലിക് റിലേഷൻസ് പ്രൊഫഷണലുകൾ, ഫോട്ടോഗ്രാഫേഴ്സ്, അഡ്വെർടൈസിങ് ഏജൻസികൾ, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്സ്, ഗ്രാഫിക് ഡിസൈനേഴ്സ്, അഡ്വെർടൈസിങ് ഡിസൈനേഴ്സ് തുടങ്ങിയ മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ ഈ തീരുമാനം ബാധകമാണ്.
സ്വകാര്യ മേഖലയിലെ സെയിൽസ് തൊഴിൽ പദവികളിലെ സെയിൽസ് മാനേജർ, റീട്ടെയിൽ, ഹോൾസെയിൽ സെയിൽസ് റപ്രസെൻ്ററ്റീവ്, ഐ ടി ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്വിപ്മെൻ്റ് സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്സ്യൽ സ്പെഷ്യലിസ്റ്റ് തുടങ്ങിയ തൊഴിൽ പദവികളിൽ ഇത് നടപ്പിലാക്കുന്നത്.
















