ചെന്നൈ : കാരൈക്കുടിയിലെ എംപി കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു . എന്നാൽ ഈ പണം വഴി മധ്യേ മറ്റൊരു സംഘം തട്ടിയെടുത്തു. കാറിന്റെ താക്കോലും ഇവർ തട്ടിയെടുത്തതോടെ ഉദ്യോഗസ്ഥർ വാഹനത്തിൽ കുടുങ്ങി.
കാരൈക്കുടിയിലെ സുബ്രഹ്മണ്യപുരത്തുള്ള കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ഉദ്ദേശിച്ച പണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന്, സ്പെഷ്യൽ തഹസിൽദാർ പി. ധർമ്മലിംഗത്തിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി. പരിശോധനയ്‌ക്കിടെ പണക്കെട്ടുകൾ കണ്ടെത്തി.ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമിച്ചു. ആ സമയത്ത്, അവിടെയുണ്ടായിരുന്ന കോൺഗ്രസ് അംഗങ്ങൾ പണം ശരിയായി എണ്ണണമെന്നും എടുക്കുന്ന തുക കൃത്യമായി വെളിപ്പെടുത്തണമെന്നും നിർബന്ധിച്ചു.
തുടർന്ന് ഉദ്യോഗസ്ഥർ കാറിനുള്ളിൽ ഇരുന്നുകൊണ്ട് പണം എണ്ണി. ആകെ 13.40 ലക്ഷം രൂപയുണ്ടെന്നും കോൺഗ്രസ് അംഗങ്ങളെ അറിയിച്ചു. എന്നാൽ എംപിയുടെ ഓഫീസിലെ വിവിധ ഓഫീസ് ചെലവുകൾക്കായി സൂക്ഷിച്ചിരിക്കുന്ന പണം എങ്ങനെ പിടിച്ചെടുക്കുമെന്ന് ചോദ്യം ചെയ്ത് കോൺഗ്രസ് അംഗങ്ങൾ ഫ്ലൈയിംഗ് സ്ക്വാഡിനെ തടയാൻ ശ്രമിച്ചു.
അതേസമയം, ഉദ്യോഗസ്ഥരിൽ നിന്ന് രണ്ടുപേർ പണം തട്ടിയെടുത്ത് ഒരു ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെട്ടു. കൂടാതെ, കാറിന്റെ താക്കോലും അവർ കൊണ്ടുപോയി. വിവരം ലഭിച്ചയുടനെ, കാരൈക്കുടി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ആശിഷ് ഭൂനിയയും തഹസിൽദാർ രാജയും എംപിയുടെ ഓഫീസിൽ എത്തി . സ്പെഷ്യൽ തഹസിൽദാരുടെ പരാതിയെത്തുടർന്ന്, കാരൈക്കുടി നോർത്ത് പോലീസ് കേസെടുത്തു. ഉദ്യോഗസ്ഥരുമായി തർക്കിച്ച പാർട്ടി അംഗം പളനിയപ്പനെ അവർ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. ഓടിപ്പോയ വ്യക്തികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
















