India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൈദ്രാബാദ്: കഴിഞ്ഞ ശനിയാഴ്ച ഉപ്പൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദും (SRH) ചെന്നൈ സൂപ്പർ കിംഗ്‌സും (CSK) തമ്മിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മത്സരത്തിൽ രേവന്ത് റെഡ്ഡിക്കുള്ള സൗജന്യ ടിക്കറ്റുകൾ ഒരു യുവ നടിയും ഇൻഫ്ലുവൻസറുമായ കുഷിത കല്ലാപുവിന്റെ കൈയിൽ കണ്ടതിനെ തുടർന്നുണ്ടായ വിവാദം തെലങ്കാനയിൽ ചൂടു പിടിക്കുന്നു.

40000 രൂപയോളം വിലമതിക്കുന്ന പാസിന്റെ ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ ടിക്കറ്റുകൾ എങ്ങനെയാണ് നടിയുടെ കൈവശമെത്തിയതെന്ന ചർച്ച ഉയർന്നു വന്നത്. മുഖ്യമന്ത്രിയുടെ പേരും പാസുകളിൽ രേഖപ്പെടുത്തിയിരുന്നു. അതേസമയം, ആരാണ് ഈ ടിക്കറ്റുകൾ നടിയ്‌ക്ക് കൈമാറിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസോ ഫ്രാഞ്ചൈസി മാനേജ്മെൻ്റോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഐപിഎൽ സംഘാടകർ സുരക്ഷാ ക്രമീകരണങ്ങൾക്കും ഏകോപനത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നൽകുന്ന ടിക്കറ്റുകൾ ഉദ്യോഗസ്ഥരുടേയോ മറ്റുള്ളവരുടേയോ വ്യക്തിപരമായ ആവശ്യങ്ങൾക്കുപയോഗിക്കാൻ പാടില്ലെന്ന പ്രോട്ടോക്കോൾ നിലനിൽക്കെയാണ് പുതിയ സംഭവം. തെലുങ്കു സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ കുഷിതയുടെ പേര് ഹൈദരാബാദിലെ ഒരു പബ്ബ് റെയ്ഡുമായി ബന്ധപ്പെട്ടും വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ അവർക്ക് 1.1 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

“ചങ്കുരെ ബംഗാരു രാജ, നീതോനെ നേനു, ബാബു – നമ്പർ 1 ബുൾഷിറ്റ് ഗൈ, മനോഹരം” എന്നീ തെലുങ്ക് ചിത്രങ്ങളിൽ കല്ലപു അഭിനയിച്ചിട്ടുണ്ട്, കൂടാതെ വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു മോഡലാണ്.

Recent Posts