ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും സ്‌ഫോടനമുണ്ടായത് ആശങ്ക വര്‍ദ്ധിപ്പിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. സംഭവത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.
കട്ടനാര്‍പട്ടി ഗ്രാമത്തിലെ വനജ ഫയര്‍വര്‍ക്ക്‌സ് പടക്ക നിര്‍മാണ യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഗോവിന്ദനല്ലൂര്‍ മുന്‍ പഞ്ചായത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ മുത്തുമാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് അമ്പതിലധികം ആളുകള്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
സാത്തൂര്‍, വിരുദുനഗര്‍, ശിവകാശി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ ഫാക്ടറി പൂര്‍ണമായും തകര്‍ന്നു. ഏകദേശം 10 കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടു.
ഫാക്ടറിക്ക് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് വിരുദുനഗര്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കാന്‍ മന്ത്രിമാരായ കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍, തങ്കം തെന്നരശു എന്നിവരെ ചുമതലപ്പെടുത്തി.
















