Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

ഐഎസ്ആര്‍ഒയുടെ ഗഗന്‍ യാത്രയിലൂടെ ബഹിരാകാശത്ത് എത്തിയ ശുഭാംശു ശുക്ല അടുത്തിടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിക്കുകയുണ്ടായി. ലോക് ഭവനില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോള്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ താന്‍ കണ്ട വിശേഷങ്ങള്‍ ശുഭാംശു പങ്കുവയ്‌ക്കുകയുണ്ടായി

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 19, 2026, 09:37 am IST
in Varadyam
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ആദ്യ ഭാരതീയന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. 2019 ല്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് യാത്രികരില്‍ ഒരാളാണ്. 2025 ജൂലൈയില്‍ ആക്സിയം മിഷന്‍ നാലിന്റെ ഭാഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ചു. തന്റെ യാത്രാനുഭവം പങ്കുവയ്‌ക്കാന്‍ ശുഭാംശു ശുക്ല കേരളത്തിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ അതിഥിയായെത്തി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളും യുവജനങ്ങളുടെ ഭാവിയും ചര്‍ച്ചയായ ശ്രദ്ധേയ അവസരമായിരുന്നു ലോക് ഭവനില്‍ നടന്ന പ്രഭാഷണം. ബഹിരാകാശ അനുഭവങ്ങള്‍, ശാസ്ത്രീയ കാഴ്ചപ്പാടുകള്‍, ഇന്ത്യയുടെ ഭാവിദിശകള്‍ എന്നിവയെ കൂടുതല്‍ ആഴത്തില്‍ ശുഭാംശു ശുക്ല അവതരിപ്പിച്ചു. ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് വെറും സാമ്പത്തിക വളര്‍ച്ചയോ അടിസ്ഥാന സൗകര്യ വികസനമോ മാത്രമല്ല; മനുഷ്യന്റെ ചിന്താഗതിയുടെയും കാഴ്ചപ്പാടിന്റെയും പരിണാമത്തെക്കുറിച്ചുമാണ്. ഈ പ്രസംഗം ഒരു വ്യക്തിയുടെ ബഹിരാകാശ അനുഭവങ്ങളുടെ വിവരണം മാത്രമല്ല; അത് രാജ്യത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ചുള്ള ദര്‍ശനവുമാണ്.

യുവജനങ്ങളുമായി നടത്തിയ സംവാദം

കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്നു. ഇവിടെ എത്തി യുവജനങ്ങളുമായി സംസാരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷമാണ്. സത്യത്തില്‍, എന്റെ ശ്രോതാക്കള്‍ കുട്ടികളാണ്- ഭാവിയില്‍ ഈ രാജ്യത്തെ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യേണ്ടവര്‍. അതിനാല്‍ ഇത്തരം സംവാദങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്. അവര്‍ക്കു പ്രചോദനം നല്‍കാനും അവരുടെ ചിന്താഗതിയെ വിപുലീകരിക്കാനും ഇത് സഹായിക്കുന്നു. പുതിയ തലമുറയ്‌ക്ക് ഇത്തരം ഉദാഹരണങ്ങള്‍ വളരെ പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അതിലൂടെ അവര്‍ക്ക് ഒരു കാര്യം മനസ്സിലാകുന്നു. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും കരിയറിനും നിങ്ങളുടെ ജീവിതത്തിനും പരിമിതികളില്ല. നിങ്ങള്‍ സ്വപ്‌നം കാണുന്നതെന്താണോ, അത് പിന്തുടരാന്‍ നിങ്ങള്‍ക്ക് കഴിയും.

ഞാന്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ട 2025 ജൂണ്‍ 25- ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാത്രമല്ല, ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലും ശ്രദ്ധേയമായ ദിനമാണ്. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ മുകളില്‍ കയറി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ലക്ഷ്യമാക്കി നടത്തിയ യാത്ര, മനുഷ്യശേഷിയുടെ പരമാവധി പരിധികളെ പരീക്ഷിച്ച അനുഭവമായിരുന്നു. പുറത്തുനിന്ന് നോക്കുമ്പോള്‍ ഒരു റോക്കറ്റ് വിക്ഷേപണം മനോഹരമായ ഒരു ദൃശ്യമായി തോന്നാം. എന്നാല്‍ അതിന്റെ ഉള്ളില്‍ ഇരിക്കുന്ന ഒരാളുടെ അനുഭവം പൂര്‍ണമായും വ്യത്യസ്തമാണ്. റോക്കറ്റ് വിക്ഷേപണം വളരെ സാവധാനമാണെന്ന് തോന്നും. എന്നാല്‍ അകത്ത് ഇരിക്കുമ്പോള്‍ അത് അത്യന്തം വേഗത്തിലും ശക്തിയിലും അനുഭവപ്പെടുന്നു. 0 മുതല്‍ 28,500 കിലോമീറ്റര്‍ വേഗതയിലേക്ക് വെറും എട്ട് മിനിറ്റിനുള്ളില്‍ എത്തുന്ന ഈ യാത്ര, വെറും ഗണിതമല്ല – ശരീരവും മനസ്സും ഒരേസമയം നേരിടേണ്ടി വരുന്ന അത്യന്തം ശക്തമായ സമ്മര്‍ദ്ദമാണ്. ജി-ഫോഴ്‌സ്, ആക്സിലറേഷന്‍, ശബ്ദം, ചൂട് – ഇവയെല്ലാം ചേര്‍ന്നാണ് ബഹിരാകാശയാത്രയുടെ യഥാര്‍ത്ഥ സ്വഭാവം രൂപപ്പെടുന്നത്. സൂര്യപ്രകാശമുള്ളപ്പോള്‍ 120 ഡിഗ്രി ചൂടും, ഇല്ലാത്തപ്പോള്‍ മൈനസ് 120 ഡിഗ്രി തണുപ്പുമാണ് ബഹിരാകാശത്ത് അനുഭവപ്പെടുന്നത്. അമിതമായ റേഡിയേഷനും ഉണ്ട്.

ബഹിരാകാശ നിലയത്തില്‍ എത്തുന്ന നിമിഷം മുതല്‍, ബെല്‍റ്റുകള്‍ കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഒഴുകുന്ന അനുഭവമാണ്. ശ്വസിക്കുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് തലക്ക് ചുറ്റും മേഘം പോലെ നില്‍ക്കും; ഫാന്‍ ഉപയോഗിച്ചാണ് അത് നീക്കം ചെയ്യുന്നത്. ആദ്യമായി ഭ്രമണപഥത്തില്‍ എത്തിയപ്പോള്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കിയ കാഴ്ച അതുല്യമായിരുന്നു.

ആകാശത്തുനിന്ന് ഭൂമിയെ കാണുമ്പോള്‍

ഭൂമിയെ ആകാശത്തില്‍ നിന്ന് കാണുമ്പോള്‍, എനിക്ക് ഏറ്റവും ശക്തമായി തോന്നിയ വികാരം ‘ഇതാണ് എന്റെ വീട്’ എന്നതാണ്. ഒരു പ്രത്യേക സ്ഥലം, പ്രദേശം, രാജ്യം അല്ല; ഈ മുഴുവന്‍ ഗ്രഹമാണ് നമ്മുടെ വീട്. അതൊരു വളരെ ശക്തമായ അനുഭവമാണ്. അത് ചിന്തിച്ച് വരുത്തേണ്ടതില്ല; അത് സ്വാഭാവികമായി ഉണ്ടാകുന്നൊരു വികാരമാണ്. മനുഷ്യരായ നമുക്ക് ഒരു തിരിച്ചറിവ് വേണം. എവിടെയെങ്കിലും, ഏതെങ്കിലും കൂട്ടത്തിലോ സ്ഥലത്തിലോ നമ്മള്‍ ഉള്‍പ്പെടുന്നുവെന്ന് തോന്നണം. അതുകൊണ്ട്, നാം ചെറിയ കുട്ടികളായിരിക്കുമ്പോള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍, അവിടെ എല്ലാവര്‍ക്കും നമ്മുടെ വീട് തന്നെയാണ് നമ്മുടെ തിരിച്ചറിവ് ”എന്റെ അച്ഛന്‍ ഇവരാണ്, സഹോദരങ്ങള്‍ ഇവരാണ്” എന്നിങ്ങനെ. പിന്നീട്, സ്‌കൂള്‍ വിട്ട് കോളജിലേക്ക് പോകുമ്പോള്‍, അവിടെ നമ്മുടെ സ്‌കൂള്‍ തന്നെയാണ് നമ്മുടെ തിരിച്ചറിവ്. നഗരം വിട്ട് മറ്റൊരു നഗരത്തിലേക്ക് പോകുമ്പോള്‍, നമ്മുടെ നഗരം തന്നെയാണ് തിരിച്ചറിവ്. രാജ്യം വിട്ട് മറ്റൊരു രാജ്യത്തേക്ക് പോയാല്‍, നമ്മുടെ രാജ്യം തന്നെയാണ് തിരിച്ചറിവ്. അങ്ങനെ മുന്നോട്ട് പോകുമ്പോള്‍, നിങ്ങള്‍ ഭൂമിയെ വിട്ട് പുറത്തേക്ക് പോയാല്‍, നിങ്ങളുടെ ഗ്രഹം തന്നെയാണ് നിങ്ങളുടെ തിരിച്ചറിവ്. അത് വളരെ സ്വാഭാവികമായ ഒരു മാറ്റമാണ്. എവിടെ പോയാലും സ്വന്തം വീടാണ് നമ്മുടെ മേല്‍വിലാസം. 20 ദിവസം ബഹിരാകാശത്തില്‍ താമസിച്ചപ്പോള്‍, എന്റെ മേല്‍വിലാസം ഭൂമിയായിരുന്നു. ഒരു നാടോ ഒരു രാജ്യമോ അല്ല; ബഹിരാകാശത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഭൂമിയെന്ന ഗ്രഹമാണ് വീട്. എന്നാല്‍ തിരികെ വരാറായപ്പോള്‍, ഭൂമിയിലേക്കാണ് മടങ്ങുന്നതെങ്കിലും ബഹിരാകാശം നഷ്ടമാകുന്നുവെന്ന തോന്നലും ഉണ്ടായി. ഇതാണ് ബഹിരാകാശത്തിലേക്ക് പോയപ്പോള്‍ ഭൂമിയെ പുറത്തുനിന്ന് കണ്ടപ്പോഴുണ്ടായ ചിന്താഗതിയിലെ ഏറ്റവും വലിയ മാറ്റം.

ബഹിരാകാശത്ത് ആദ്യം എത്തുമ്പോള്‍

അത് വളരെ രസകരമാണ്. ഭൂമിയില്‍ ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും അവിടെ ചെയ്യാന്‍ കഴിയും. മുകളില്‍, താഴെ എന്ന ബോധം ഇല്ലാതാകുന്നു. ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ദിശാബോധം തന്നെ മാറിപ്പോകുന്നു. നിങ്ങള്‍ക്ക് മതിലിലൂടെയും മേല്‍ക്കൂരയിലൂടെയും നീങ്ങാം. ബഹിരാകാശത്തില്‍ ഭാരം ഇല്ല. അതിന്റെ ഫലമായി ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകുന്നു: രക്തം തലഭാഗത്തേക്ക് നീങ്ങുന്നു, ഹൃദയം ചെറുതാകുന്നു, ഉയരം കുറച്ച് കൂടി വരാം, പേശികള്‍ ക്ഷയിക്കുന്നു. അതുകൊണ്ടാണ് ദിവസേന വ്യായാമം നിര്‍ബന്ധമാക്കുന്നത്. ശരീരത്തെ സംരക്ഷിക്കാന്‍ ഇത് അത്യാവശ്യമാണ്. ഭൂമിയില്‍ നിങ്ങള്‍ക്ക് എപ്പോഴും മുകളില്‍ ഏത്, താഴെ ഏത് എന്നറിയാം. കാരണം ഗുരുത്വാകര്‍ഷണം ഒരു ദിശ നല്‍കുന്നു. പക്ഷേ ബഹിരാകാശത്തില്‍ ആ ബോധം ഇല്ലാതാകുന്നു. മുകളില്‍, താഴെ, ഇടത്, വലത് ഒന്നും തിരിച്ചറിയാനാകില്ല. അവിടെ ‘സ്ഥലം’ എന്ന ആശയം തന്നെ മാറുന്നു. ഭൂമിയില്‍ എല്ലാവരും നിലത്ത് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നു. പക്ഷേ ബഹിരാകാശത്തില്‍, നിങ്ങള്‍ക്ക് മതിലിലോ മേല്‍ക്കൂരയിലോ എവിടെയും ‘നടക്കാം.’ ബഹിരാകാശത്തില്‍ ഗുരുത്വാകര്‍ഷണം ഇല്ലെന്ന് അല്ല; അത് ഉണ്ട്. പക്ഷേ നാം എല്ലാം ഒരുമിച്ച് ‘ഫ്രീ ഫാള്‍’ നിലയിലാണ്. അതിനാല്‍ എല്ലാം ഒരുമിച്ച് താഴേക്ക് വീഴുന്നതിനാല്‍ ഒന്നും തമ്മില്‍ വീഴുന്നതായി തോന്നുന്നില്ല.

 ഇത്രയും പണം ചെലവഴിക്കണോ?

ഞാന്‍ തിരിച്ചെത്തിയതിനുശേഷം എന്നോട് ഏറ്റവും കൂടുതലായി ചോദിക്കപ്പെടുന്ന ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്: ഭൂമിയില്‍ ഇത്രയും പ്രശ്നങ്ങളുണ്ട്. ദാരിദ്ര്യം, പട്ടിണി എന്നിവയെല്ലാം നമുക്ക് പരിഹരിക്കേണ്ടതുണ്ട്. അപ്പോള്‍ ബഹിരാകാശത്തിലേക്ക് പോകേണ്ടത് എന്തിന്? അതിന് ഇത്രയും പണം ചെലവഴിക്കേണ്ടത് എന്തിന്? അതിനുള്ള മറുപടി ഇങ്ങനെ: ബഹിരാകാശാന്വേഷണം നമുക്ക് മുന്‍കൂട്ടി അറിയാത്ത പല പരിഹാരങ്ങളും നല്‍കുന്നു. ചില മിഷനുകള്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകും. പക്ഷേ പുതുമകള്‍ അന്വേഷിക്കുന്ന മിഷനുകളില്‍ അതിന്റെ പ്രയോജനം എന്തായിരിക്കുമെന്ന് നമുക്ക് അറിയില്ല. എന്നിരുന്നാലും അവ ഒടുവില്‍ സമൂഹവുമായി ബന്ധിപ്പിക്കപ്പെടുന്ന വഴികള്‍ കണ്ടെത്തും. നമ്മള്‍ റോഡിലൂടെ വാഹനയാത്ര ചെയ്യുമ്പോള്‍ ചിന്തിക്കാതെ തന്നെ ജിപിഎസ് ഉപയോഗിക്കുന്നു. ഒരിക്കല്‍ അത് ഉണ്ടായിരുന്നില്ല. ബഹിരാകാശ ഗവേഷണത്തിന്റെ ഫലമായാണ് അത് നമുക്ക് ലഭിച്ചത്. ബഹിരാകാശ യാത്രയുടെ സംഭാവനകളായി നിരവധി ഉദാഹരണങ്ങളുണ്ട്. ബഹിരാകാശ ഗവേഷണം സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍, നമ്മള്‍ അറിഞ്ഞിട്ടില്ലാത്ത പുതിയ പരിഹാരങ്ങള്‍ കണ്ടെത്തുന്നു. അവ ഒടുവില്‍ സമൂഹത്തിന്റെ ഭാഗമാകുന്നു.

ലോക്ഭവനിലെത്തിയ മാവേലിക്കര വിദ്യാധിരാജ വീദ്യാപീഠം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ശുഭാംശു ശുക്ല

കേരളത്തില്‍ നിന്നുള്ള വിത്തുകളും

ബഹിരാകാശത്തില്‍ ഞങ്ങള്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി: പേശി സംരക്ഷണം, മൈക്രോആല്‍ഗീ, ഉയര്‍ന്ന പ്രോട്ടീന്‍ പയര്‍വര്‍ഗങ്ങള്‍, ടാര്‍ഡിഗ്രേഡുകള്‍ എന്നിവയിലൊക്കെയായിരുന്നു പരീക്ഷണങ്ങള്‍. മൈക്രോഗ്രാവിറ്റി വിത്തുകളില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്ന് പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള വിത്തുകളും ഞങ്ങള്‍ കൊണ്ടുപോയി. ഈ വിത്തുകള്‍ ഇപ്പോള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അടുത്ത അഞ്ച് തലമുറകളോളം ഇവ നിരീക്ഷിക്കും. മൈക്രോഗ്രാവിറ്റിയില്‍ ശാസ്ത്രം നടത്തുന്നത് തന്നെ വലിയ ഒരു പഠനമാണ്. ഇത് ഭാവിയിലെ ദൗത്യങ്ങള്‍ക്ക് വളരെ പ്രധാനമാണ്.
ബഹിരാകാശ ദൗത്യം കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചെത്തിയ ആദ്യ രാത്രി, കിടക്കയില്‍ ഇരുന്ന് ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ജോലി കഴിഞ്ഞ് ലാപ്‌ടോപ്പ് അശ്രദ്ധമായി കൈവിട്ടു. ബഹിരാകാശത്തിലെ മൈക്രോഗ്രാവിറ്റിയില്‍ ശീലിച്ച മനസ്സ് അത് വായുവില്‍ തന്നെ നില്‍ക്കും എന്നു കരുതി. പക്ഷേ നിമിഷങ്ങള്‍ക്കകം വലിയ ശബ്ദത്തോടെ ലാപ്‌ടോപ്പ് നിലത്തേക്ക് വീണപ്പോഴാണ് ഞാന്‍ ഭൂമിയിലാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. തിരികെ ഭൂമിയിലെത്തിയപ്പോള്‍ ശരീരം നടക്കാനും ഇരിക്കാനും പോലും മറന്നുപോയിരുന്നു. കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുമ്പോള്‍ താഴെ വീഴും. പേശികള്‍ പഴയ നിലയിലാകാന്‍ ഏകദേശം എട്ട് ദിവസത്തോളം കഠിനമായി പരിശ്രമിക്കേണ്ടി വന്നു. ഗുരുത്വാകര്‍ഷണത്തിന് ശരീരം വീണ്ടും പൊരുത്തപ്പെടാന്‍ സമയം വേണം.

ബഹിരാകാശ ഗവേഷകനാകാന്‍ മൂന്നു കാര്യങ്ങള്‍

ബഹിരാകാശ ഗവേഷകനാകണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ പ്രധാനമാണ്: മെഡിക്കല്‍ ഫിറ്റ്‌നസ്, ഫിസിക്കല്‍ ഫിറ്റ്‌നസ്, മാനസിക സ്ഥിരത. തെരഞ്ഞെടുപ്പില്‍ ഇവ പരിശോധിക്കും.ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, കായികപ്രവര്‍ത്തനങ്ങള്‍ എന്നിവ പതിവാക്കണം. മാനസികമായി ശ്രദ്ധ കേന്ദ്രീകരിക്കാനും ചെറിയ പ്രശ്നങ്ങളില്‍ തളരാതിരിക്കാനും പഠിക്കണം.ഇത് ദീര്‍ഘകാല പ്രതിബദ്ധതയാണ്. 20 വര്‍ഷത്തെ കരിയറില്‍ ഒരു വര്‍ഷം മാത്രമേ ബഹിരാകാശ മിഷനുകള്‍ക്കായി ചെലവഴിക്കൂ. ബാക്കി സമയം മുഴുവന്‍ പരിശീലനമാണ്. ബഹിരാകാശ ഗവേഷണം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഒരിക്കല്‍ നിങ്ങള്‍ ബഹിരാകാശത്ത് പോയാല്‍ വീണ്ടും പോകണമെന്ന ആഗ്രഹം ഉണ്ടാകും. ശരീരത്തില്‍ നിരവധി ഫിസിയോളജിക്കല്‍ മാറ്റങ്ങള്‍ സംഭവിക്കും. അതിനായി കഠിനമായ പരിശീലനം ആവശ്യമാണ്. ബഹിരാകാശത്തില്‍ നിങ്ങള്‍ക്ക് നേരിട്ട് സഹായം ലഭ്യമല്ല. നിങ്ങള്‍ തന്നെ മെക്കാനിക്കും ഡോക്ടറും ഗവേഷകനും പൈലറ്റും ആയിരിക്കണം. അതിനാല്‍ നിരവധി മേഖലകളില്‍ അറിവ് നേടേണ്ടി വരും. ഇത് നിങ്ങളുടെ ചിന്താഗതിയെ വികസിപ്പിക്കുന്നു. എന്നാല്‍ ദീര്‍ഘകാലം ബഹിരാകാശത്തില്‍ കഴിയുമ്പോള്‍ ശരീരത്തില്‍ ചില വെല്ലുവിളികളും ഉണ്ടാകും.

ഭാരതത്തിന്റെ ബഹിരാകാശ ഭാവി

ഇന്ത്യ ഇന്ന് ബഹിരാകാശ രംഗത്ത് നിര്‍ണായക ഘട്ടത്തിലാണ്. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗഗന്‍യാന്‍ ദൗത്യം ഇന്ത്യന്‍ മനുഷ്യനെ ബഹിരാകാശത്തിലേക്ക് അയക്കാനുള്ള വലിയ ചുവടുവയ്‌പ്പാണ്. തുടര്‍ന്ന് സ്വന്തം ബഹിരാകാശ നിലയം നിര്‍മ്മിക്കാനുള്ള പദ്ധതികളും, 2040 ആകുമ്പോഴേക്കും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ലക്ഷ്യവും ഉണ്ട്. ഇവയെല്ലാം ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ തെളിവുകളാണ്. ഈ ദൗത്യങ്ങള്‍ അടുത്ത 15 മുതല്‍ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകും. അതായത്, ഈ യാത്രയുടെ യഥാര്‍ത്ഥ പങ്കാളികള്‍ ഇന്നത്തെ യുവജനങ്ങളാണ്. ശാസ്ത്രജ്ഞരായാലും എഞ്ചിനീയര്‍മാരായാലും ഗവേഷകരായാലും, ഏത് മേഖലയിലായാലും രാജ്യത്തിന്റെ ഈ വലിയ ദൗത്യത്തില്‍ പങ്കാളികളാകാം. ബഹിരാകാശത്തില്‍ നിന്ന് ഭൂമിയെ കാണുമ്പോള്‍ മനസ്സിലാകുന്നത്, മനുഷ്യന്റെ സൃഷ്ടിപരമായ ശേഷിക്ക് യാതൊരു പരിധിയും ഇല്ല എന്നതാണ്. നമ്മള്‍ വിശ്വസിക്കുന്ന നിമിഷം മുതല്‍ എല്ലാ പരിധികളും ഇല്ലാതാകും. നമ്മുടെ രാജ്യം എല്ലാ മേഖലകളിലും വലിയ മുന്നേറ്റങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ബഹിരാകാശം നമ്മെ തടയാന്‍ കഴിയുന്ന ഒരു പരിധിയല്ല. ബഹിരാകാശം ആരുടെയും പരിധിയല്ല.

Tags: പി ശ്രീകുമാര്‍International Space Station (ISS)Governor Rajendra Vishwanath ArlekarCaptain Shubhamshu ShuklaKerala lok bhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി തമിഴകത്തിന്റെ ജനനായകന്‍; വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

India

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കൊച്ചി - ലക്ഷദ്വീപ് ജലവിമാനം സര്‍വീസിനായി നെടുമ്പാശ്ശേരിയില്‍ എത്തിച്ച സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്വിന്‍ ഓട്ടര്‍ സീപ്ലെയിന്‍

ജലവിമാനത്തിന്റെ കൊച്ചി – ലക്ഷദ്വീപ് പരീക്ഷണ പറക്കല്‍ ഇന്ന്

വയനാട് ജില്ലാ സംഘചാലക് വി. ചന്ദ്രന്‍ അന്തരിച്ചു

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.
പി.ടി. ഉഷ എംപി കായിക വകുപ്പ് സെക്രട്ടറി ശ്രീഹരി
രഞ്ജന്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഖേലോ ഇന്ത്യ: കായിക വകുപ്പ് സെക്രട്ടറിയുമായി പി.ടി. ഉഷ എംപി കൂടിക്കാഴ്ച നടത്തി

പ്രസാര്‍ഭാരതിയോട് കോടതി; ലോകകപ്പ് സംപ്രേഷണം സാധ്യമോ ?

ഭാരതത്തിന്റെ കായിക ഭാവി രൂപപ്പെടുത്തിയ ചിന്താശിബിരം

ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

സച്ചിന്‍ യാദവ്, നീരജ് ചോപ്ര

റോം ഡയമണ്ട് ലീഗ്: നീരജ് ഇല്ല, സച്ചിന്‍ ഇറങ്ങും

ഇഎംഇഎ കോളേജിനെതിരായ കെപിഎല്‍ മത്സരത്തില്‍ കാലിക്കറ്റ് താരം ആന്റണി പൗലോസിന്റെ മുന്നേറ്റം.

അപരാജിതം കാലിക്കറ്റ് എഫ്സി 

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.