ന്യൂദല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലത്തിലെ മൂല്യനിർണയത്തിലെ പിഴവുകളെത്തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റിന്റെ സാങ്കേതിക തകരാറുകൾ പൂർണമായും പരിഹരിച്ചു. ഇന്നലെ രാവിലെ മുതൽ വെബ്സൈറ്റുകൾ പണിമുടക്കിയിരുന്നെങ്കിലും നിലവിൽ വിദ്യാർഥികൾക്ക് തടസങ്ങളില്ലാതെ അപേക്ഷ സമർപ്പിക്കാം. ഇന്ന് മുതൽ ഈ മാസം ആറ് വരെയാണ് അപേക്ഷിക്കാനുള്ള സമയം.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ മാർക്കിൽ വലിയ കുറവുണ്ടായതായി നിരവധി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.
സാങ്കേതിക തകരാറുകൾ പരിഹരിച്ചതോടെ മാർക്ക് പുനഃപരിശോധന വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഉപരിപഠനത്തിന് അപേക്ഷ നൽകേണ്ട അവസാന തീയതി പല സർവകലാശാലകളും പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ എത്രയും വേഗം ഫലം ലഭ്യമാക്കാനാണ് സിബിഎസ്ഇയുടെ തീരുമാനം. ഒഎസ്എം സംവിധാനത്തിലെ പിഴവുകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിഗണിക്കുന്നുണ്ട്.
രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കകൾ പരിഹരിക്കുന്നതിനായി പ്രത്യേക ഹെൽപ് ഡെസ്കുകൾ സജ്ജമാക്കണമെന്ന് വിവിധ വിദ്യാർഥി സംഘടനകളും ആവശ്യപ്പെട്ടു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സിബിഎസ്ഇയുടെ ഭാഗത്ത് നിന്നും സമാനതകളില്ലാത്ത വീഴ്ചയുണ്ടായത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന വിശദീകരണം.
ഈ അധ്യയനവർഷം മുതൽ മൂല്യനിർണയത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. പരീക്ഷാ ഫലം വൈകുന്നത് ഒഴിവാക്കാനും പുനർമൂല്യനിർണയം വേഗത്തിലാക്കാനുമാണ് ഡിജിറ്റൽ സംവിധാനങ്ങളെ ബോർഡ് ആശ്രയിച്ചത്.














