Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റം. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ്റും. 24ന് സാമ്പിള്‍ വെടിക്കെട്ടും 25ന് രാവിലെ പൂര വിളംബരവും നടക്കും. 26 നാണ് പൂരം. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30 നുമിടയ്‌ക്കാണ് കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണു ചടങ്ങ്. കൊടിമരത്തിനായുള്ള കവുങ്ങ് ഇന്ന് രാവിലെ 9ന് പാട്ടുരായ്‌ക്കല്‍ ജങ്ഷനില്‍ നിന്നു ക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വം എത്തിക്കും.

കൊടിയേറ്റ ശേഷം ഉച്ചയ്‌ക്ക് 3ന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട്. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്‌ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പിന്നാലെ നായ്‌ക്കനാലില്‍ പുതുതായി നട്ടുപിടിപ്പിച്ച ചെറിയ ആല്‍മരത്തിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാകകള്‍ ഉയരും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല നിറത്തിലും മഞ്ഞ നിറത്തിലുമുള്ള കൊടികളാണ് ഉയര്‍ത്തുക.

പാറമേക്കാവ് ക്ഷേത്രത്തില്‍ 20ന് 11.30 നാണ് പൂരം കൊടിയേറ്റ്. രാവിലെ 11ന് നടക്കുന്ന വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തും. തുടര്‍ന്ന് പൂരം പുറപ്പാട് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക്. അവിടെ മേളം കലാശിച്ച ശേഷം നടുവില്‍ മഠത്തില്‍ ആറാട്ടും ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്തും നടക്കും.

ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടിമരം ആല്‍, മാവ് ഇലകളും ദര്‍ഭപ്പുല്ലും ഉപയോഗിച്ച് അലങ്കരിക്കും. തുടര്‍ന്ന് സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിമരം ഉയര്‍ത്തുക. ഇതിനു ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്‍ ഉയര്‍ത്തും. പാറമേക്കാവ് കാശിനാഥന്‍ ഭഗവതിയുടെ തിടമ്പേറ്റും. തുടര്‍ന്ന് 5 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്. ശേഷം വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്‌കരണി തീര്‍ത്ഥക്കുളത്തില്‍ ആറാട്ടും നടക്കും. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ഘടക ക്ഷേത്രങ്ങളിലും 20ന് രാവിലെയും വൈകിട്ടുമായി തൃശൂര്‍ പൂരം കൊടിയേറും.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനത്തിന് 24ന് തുടക്കമാകും. ഇതോടൊപ്പം 24ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ടും നടക്കും. 25നാണ് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ്. 26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ്, പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും. 27ന് പകല്‍പൂരവും തുടര്‍ന്ന് ഉപചാരം ചൊല്ലലും. തൃശൂര്‍ പൂരത്തിന് ആനപ്രേമികളുടെ പ്രിയപ്പെട്ട തൃക്കടവൂര്‍ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ഏറ്റവും ഉയരമുള്ള ഗജവീരനാണ് കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയായ ശിവരാജു.

രാത്രി പൂരത്തിന് പാറമേക്കാവ് കാശിനാഥനും പിറ്റേന്ന് പകല്‍പൂരത്തിന് എറണാകുളം ശിവകുമാറും ഭഗവതിയുടെ തിടമ്പേറ്റും. തിരുവമ്പാടിക്ക് വേണ്ടി തിടമ്പേറ്റുക തിരുവമ്പാടി ചന്ദ്രശേഖരനാണ്.