ബാങ്കില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലത്തെ ചില ഓര്‍മകളാണ് ദുരന്ധര്‍ 2 എന്നിലേക്ക് എത്തിച്ചത്. ശാഖാ മാനേജരായി ജോലി ചെയ്യുന്ന സമയം. ഒരു സാമുദായിക പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് എന്റെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചു. 25 കോടി രൂപയുടെ നിക്ഷേപം തരാം, അതും കെവൈസി ഒന്നും ചോദിക്കരുത് എന്ന നിബന്ധന പ്രകാരം. അത് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ് ആ നിക്ഷേപം സ്വീകരിക്കാതെ ഒഴിവാക്കി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് മറ്റൊരാള്‍ ബന്ധപ്പെട്ടു. ഒരു ബിസിനസ് പ്രൊപോസല്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്.
അതനുസരിച്ച് ഞാന്‍ കോഴിക്കോട് – ചേവായൂര്‍ റോഡിന്റെ വശത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. അപ്പോഴാണ് കാര്യം മനസ്സിലായത്. എത്ര ഡെപ്പോസിറ്റ് വേണമെങ്കിലും തരാം. പക്ഷേ കെവൈസി ഉണ്ടാവില്ല. ഇപ്രാവശ്യം 25 കോടി അല്ല, പതിനായിരം കോടി വേണമെങ്കില്‍ അതും തരാം എന്നായിരുന്നു വാഗ്ദാനം. കവൈസി ഇല്ലാതെ ഒരു ഡെപ്പോസിറ്റും വാങ്ങുന്ന പ്രശ്‌നമേ ഇല്ലെന്നു അദ്ദേഹത്തെയും അറിയിച്ചു. പക്ഷേ ഈ വിധത്തിലുള്ള വാഗ്ദാനങ്ങള്‍ എന്നില്‍ ഇത്തിരി സംശയവും ദുരൂഹതയും ജനിപ്പിച്ചു. ഞാന്‍ റീജണല്‍ ഓഫീസില്‍ ജനറല്‍ ബാങ്കിങ്് കൈകാര്യം ചെയ്യുന്ന ചീഫ് മാനേജറെ വിളിച്ചു കാര്യം പറഞ്ഞു. നടപടി ക്രമങ്ങള്‍ പാലിക്കാതെ ഒരു നിക്ഷേപവും എടുക്കേണ്ടതില്ല എന്ന് അദ്ദേഹവും നിര്‍ദ്ദേശിച്ചു.
നാട്ടില്‍ സ്ഥലവില അങ്ങേയറ്റം കൂടി നില്‍ക്കുന്ന സമയത്തായിരുന്നു ഈ രീതിയിലുള്ള അവിശ്വസനീയമായ നിക്ഷേപ വാഗ്ദാനങ്ങള്‍. 25 കോടി എന്നത് എന്റെ ബ്രാഞ്ചില്‍ അന്നുള്ള മൊത്തം നിക്ഷേപത്തേക്കാള്‍ കൂടുതലാണ്. പതിനായിരം കോടി എന്നു പറയുമ്പോള്‍ എറണാകുളം സോണിന് ആകെ അത്ര നിക്ഷേപം ഉണ്ടോ എന്നും സംശയമാണ്. കളിപ്പിക്കുകയാണോ എന്നുവരെ സംശയം തോന്നി. പക്ഷേ സംശയങ്ങളെല്ലാം മാറിയത് പിന്നീട് കേരളത്തിലെ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബും മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും കൊച്ചി തുറമുഖത്തിലൂടെ ഇങ്ങോട്ട് കടത്തിയ കണ്ടെയ്‌നര്‍ നോട്ടുകളെ കുറിച്ചു നടത്തിയ പ്രസ്താവനകള്‍ വായിച്ചപ്പോഴാണ്.
പിന്നീടാണ് ദില്ലി വിമാനത്താവളം വഴി 3000 കോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി കടത്തിയതിനു സലാം എന്നൊരാള്‍ പിടിയിലാവുന്നതും നേപ്പാള്‍ അതിര്‍ത്തിയിലൂടെ വന്‍തോതില്‍ പാകിസ്ഥാന്‍ നിര്‍മിത ഇന്ത്യന്‍ കറന്‍സി കടത്തുന്ന കാര്യം പുറത്തുവന്നതും. നേപ്പാള്‍ അതിര്‍ത്തിയിലൂടെ നടത്തിയ കറന്‍സി കടത്തലില്‍ പിടി കൊടുക്കാതെ വര്‍ഷങ്ങളോളം ഇവിടെ ഒളിവില്‍ കഴിഞ്ഞ ചിലരെ 2026 ല്‍ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പാക് നിര്‍മിത ഇന്ത്യന്‍ കറന്‍സിയുടെ വ്യാപനം ഏതാനും സാമൂഹ്യ വിരുദ്ധര്‍ മാത്രം ഉള്‍പ്പെട്ട വിഷയമായിരുന്നില്ലെന്നും നമ്മുടെ മുഖ്യധാരയില്‍ പെട്ടവരും അതിന്റെ ഗുണഭോക്താക്കളായി ഉണ്ടായിരുന്നെന്നും നോട്ടു നിരോധനത്തിന് നേരിട്ട രാഷ്‌ട്രീയ എതിര്‍പ്പും അടിവരയിടുന്നു. വിദേശ നിര്‍മിത കറന്‍സിയുടെ വരവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അന്നത്തെ ധനകാര്യ മന്ത്രി പി. ചിദംബരം നല്‍കിയ മറുപടി പുറത്തു വ്യാജ കറന്‍സി അടിക്കുന്നത് തടയുന്നതിനുള്ള നിസ്സഹായത പ്രകടിപ്പിക്കുന്നതായിരുന്നു. ഇങ്ങോട്ട് കടത്തുന്നതിനെ തടയുക മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ പില്‍ക്കാലത്ത് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇക്കാര്യം പോലും ചോദ്യം ചെയ്യുന്നതായിരുന്നു. ഭാരതം ഉപയോഗിച്ച പഴയ നോട്ട് പ്രിന്റിങ് മെഷീന്‍ പാകിസ്ഥാന്റെ കൈകളിലെത്താന്‍ ഇടയായതും പാകിസ്ഥാന് ആവശ്യമുള്ളതിന്റെ ഇരട്ടിയിലധികം, നോട്ട് ഉണ്ടാക്കുന്ന പേപ്പര്‍ നല്‍കി സഹായിച്ച ബ്ലാക്ക് ലിസ്റ്റ് ചെയ്യേണ്ടിയിരുന്ന കമ്പനിക്ക് വീണ്ടും ഓര്‍ഡര്‍ നല്‍കി സഹായിച്ചതും ഉള്‍പ്പടെ നിരവധി കാര്യങ്ങളാണ് പിന്നീട് പുറത്തുവന്നത്. നോട്ട് നിരോധനം അനാവശ്യമായിരുന്നെന്നും പരാജയമായിരുന്നെന്നും വിശ്വസിക്കുന്ന കുറെ നിഷ്‌കളങ്കരും ഇപ്പോഴും ഉണ്ടെന്നതാണ് രസകരമായ വസ്തുത.
ഇവര്‍ ഉന്നയിക്കുന്ന പ്രധാന കാര്യം 99 ശതമാനം നോട്ടുകളും തിരിച്ചു വന്നു എന്ന് ആര്‍ബിഐ പറഞ്ഞിട്ടുണ്ട് എന്നതാണ്. ഇവിടെ സുപ്രധാനമായ രണ്ടു കാര്യങ്ങളുണ്ട്.
1. നോട്ട് നിരോധനം വന്നു മൂന്നാഴ്ച കഴിഞ്ഞ ശേഷമാണ് സര്‍ക്കാര്‍ പരമാവധി നോട്ടുകള്‍ തിരിച്ചെത്തിക്കുക. അതുവഴി ആരുടെയൊക്കെ കയ്യിലായിരുന്നു പണമുണ്ടായിരുന്നത് എന്നതിന്റെ ഡാറ്റ ഭാവികാല മോണിറ്ററിങ്ങിന് വേണ്ടി ശേഖരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചത്. വെളിപ്പെടുത്തി അടച്ച പണത്തിന്റെ 50% പിഴ ആയി പിടിച്ചും 25% നിക്ഷേപമാക്കി വച്ചും ബാക്കി പിന്‍വലിക്കാന്‍ അനുവദിക്കുന്നതായിരുന്നു ഈ പദ്ധതി. വെളിപ്പെടുത്തിയാല്‍ പകുതി പണം കിട്ടുമെന്ന ‘ഇര’ സര്‍ക്കാര്‍ തന്നെ ഇട്ടുകൊടുത്തു. പിന്നീടുള്ള വര്‍ഷങ്ങളില്‍ വരുമാനത്തിന് നികുതി അടയ്‌ക്കാന്‍ ഇത് കാരണമാവുകയും ആദായനികുതി പിരിവില്‍ തുടര്‍ വര്‍ഷങ്ങളില്‍ വലിയ വര്‍ദ്ധനവ് വരാന്‍ ഇത് കാരണമാവുകയും ചെയ്തു.
2. 99% പണം തിരിച്ചുവന്നുവെന്നല്ലേ ആര്‍ബിഐയ്‌ക്ക് പറയാന്‍ സാധിക്കൂ. 110% അഥവാ 120% വന്നു എന്ന് അവര്‍ക്കെങ്ങനെ പറയാന്‍ കഴിയും. 99% ആയപ്പോള്‍ ആര്‍ബിഐക്ക് അപ്‌ഡേറ്റ് കൊടുക്കുന്നത് സ്വയം നിര്‍ത്തുകയല്ലേ വഴിയുള്ളു. ബാങ്കില്‍ അടയ്‌ക്കുകയേ ചെയ്യാതെ വഴിയില്‍ ഉപേക്ഷിച്ചതും വിവിധ ഏജന്‍സികള്‍ പിടിച്ചെടുത്തതും പൂഴ്‌ത്തിവെച്ചതും ഒക്കെ ഉണ്ടല്ലോ. ഭാവിയില്‍ മറ്റൊരു പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അത് വീണ്ടും ലീഗല്‍ ടെന്‍ഡര്‍ ആക്കുമെന്ന ‘ഗ്യാരന്റി’ വിശ്വസിച്ച് കാത്തിരിക്കുന്നവരും ഉണ്ടത്രേ.
പിന്‍ കുറിപ്പ് : മറ്റൊരു ശാഖയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു. വഴിയില്‍ ഒരു ബാങ്ക് ഇടപാടുകാരനെ കാണാനിടയായി. അദ്ദേഹം സ്‌നേഹപൂര്‍വ്വം വീട്ടിലേക്കു ക്ഷണിച്ചു. സംസാരത്തിനിടയ്‌ക്ക് തന്റെ പിതാവിനെപ്പറ്റി അദ്ദേഹം വാചാലനായി. പിതാവിനു എന്തായിരുന്നു ഏര്‍പ്പാട് എന്ന് അന്വേഷിച്ചപ്പോള്‍ വളരെ സ്വഭാവികമെന്നോണം അദ്ദേഹം നിഷ്‌കളങ്കമായി മറുപടി നല്‍കി. ‘സ്മഗ്ലിങ് ആയിരുന്നു സാര്‍’.
















