വയനാട് : പിണറായി സര്‍ക്കാര്‍ വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ പാവങ്ങള്‍ക്ക് പണിത് നല്‍കിയ വയനാട് ടൗണ്‍ഷിപ്പിലെ ഒരു വീടിന്റെ വാര്‍പ്പില്‍ വിള്ളല്‍ കണ്ട് അത് നേരിട്ട് പരിശോധിക്കുന്ന റവന്യൂമന്ത്രി രാജനെ പരിഹസിച്ച് ബിജെപിയുടെ യുവരാജ് ഗോകുല്‍.
“ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ എന്തേലും കുഴപ്പമുണ്ടോന്ന്”….- എന്നാണ് സമൂഹമാധ്യമത്തില്‍ യുവരാജ് ഗോകുല്‍ കുറിച്ചത്. മന്ത്രി കെ. രാജന്‍ നേരിട്ട് വാര്‍പ്പിലെ വിള്ളല്‍ ചുരണ്ടിയും മറ്റും പരിശോധിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.
വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ ഒരു വീട്ടിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതില്‍ നിന്നും വെള്ളം കിനിഞ്ഞുവന്നിരുന്നു. ഇതാണ് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചത്. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാൽ, വിള്ളൽ ഉണ്ടായിട്ടില്ലെന്നുമാണ് മന്ത്രി കെ. രാജന്‍ ന്യായീകരിച്ചത് എങ്കിലും ചോര്‍ച്ചയുണ്ടെന്നത് സത്യമാണ്. എന്തായാലും മന്ത്രി രാജന്‍ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കുകയും ചെയ്തു. ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’- ഇതായിരുന്നു രാജന്റെ കമന്‍റ്.
“മന്ത്രി കിളി പോയ പോലെയാണ് വീടിന്റെ വിള്ളൽ മായ്‌ക്കാൻ നോക്കിയത്, എനിക്ക് പല ഭാഗത്തുനിന്നും ഭീഷണിയുണ്ട്”:- മുണ്ടക്കൈ ടൗൺഷിപ്പിലെ പരാതിക്കാരനായ വീട്ടുടമ ഈ പ്രതികരണം കൂടിയായതോടെ മന്ത്രി രാജന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയാണ്.
പ്രകൃത്രി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഊരാളുങ്കല്‍ നിര്‍മ്മിച്ചുനല്‍കുന്ന വീട്ടിലും ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും വീട് നിര്‍മ്മിച്ച ഊരാളുങ്കലിന്‍റേയും പിടിപ്പുകേടിനെ യുവരാജ് ഗോകുല്‍ വിമര്‍ശിച്ചത്.
വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഇതുവരെ ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല. കൈമാറിയത് പട്ടയം മാത്രമാണ്. വീട് കൈമാറിയിട്ട് പ്രശ്നം വന്നാൽ ആണ് ഗൗരവം. വെള്ളം കിനിഞ്ഞ് ഇറങ്ങുന്നത് തടയാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. വീട് കൈമാറിയിട്ട് വെള്ളം കിനിഞ്ഞു വന്നാലും കരാർ പ്രകാരം ഊരാളുങ്കൽ നടപടിയെടുക്കേണ്ടിവരും.
















