ടെഹ്റാന്‍: ലോകത്തിന് മുഴുവന്‍ ആശ്വാസം പകര്‍ന്ന്, കഴിഞ്ഞ ദിവസം പൂര്‍ണ്ണമായി തുറന്നു എന്ന് ഇറാനും പിന്നാലെ യുഎസും പ്രഖ്യാപിച്ച ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിട്ടതായി ഇറാൻ. യുഎസ് നാവിക ഉപരോധം തുടരുന്നത് കാരണമാണ് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതെന്നാണ് ഇറാന്റെ പ്രതികരണം.
ലെബനോനെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് നിര്‍ത്തിവെച്ചത് കണക്കിലെടുത്ത് ഈ വെടിനിര്‍ത്തല്‍ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്ക് എല്ലാ രാജ്യങ്ങള്‍ക്കുമായി തുറന്നുകൊടുക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ട്രംപും പ്രഖ്യാപിച്ചതോടെ ലോകം സന്തോഷത്തിലായിരുന്നു. ഹോർമുസ് വെള്ളിയാഴ്ചയും ശനിയാഴ്ചയും തുറന്നതോടെ ഇന്ത്യയിലേക്കുൾപ്പടെ ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകൾ അവശ്യസാധനങ്ങളോടെ തിരിക്കുകയുണ്ടായി. എണ്ണ വില 120 ഡോളറിൽ നിന്ന് 10 ശതമാനത്തോളം കുറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിനിടെയാണ്
എന്നാല്‍ ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള നാവിക ഉപരോധം അമേരിക്ക തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ലോകത്തെ ഞെട്ടിക്കുന്ന അടുത്ത പ്രഖ്യാപനവുമായി ട്രംപ് മാധ്യമങ്ങളെ കണ്ടത്. ഹോര്‍മുസ് തുറന്നാലും ഇറാനെതിരായ നാവിക ഉപരോധം അമേരിക്ക തുടരുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതോടെയാണ് വീണ്ടും ഹോര്‍മുസ് അടച്ചിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്.
അതേസമയം, ഇറാൻ-അമേരിക്ക രണ്ടാംഘട്ട സമാധാനചർച്ച ഏപ്രില്‍ 19 തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കുമെന്ന് ഇറാൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒരു മണിക്കൂറിൽ ട്രംപ് ഏഴ് അവകാശവാദങ്ങൾ നടത്തിയെങ്കിലും ഇവയെല്ലാം തെറ്റാണെന്നും നുണ പറഞ്ഞ് യുദ്ധം ജയിക്കാൻ അമേരിക്കയ്‌ക്കാവില്ലെന്നും ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് വ്യക്തമാക്കി.
സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്‌ക്ക് കൈമാറുമെന്ന് ഇറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ വാദവും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് നിഷേധിച്ചു. എന്നാൽ കരാറിലൊപ്പിട്ടശേഷം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ കൈമാറിയില്ലെങ്കിൽ സൗഹാർദപരമല്ലാത്ത മാർഗത്തിലൂടെ അത് ഏറ്റെടുക്കുമെന്നായിരുന്നു ട്രംപിന്റെ വെല്ലുവിളി. അതിനിടെ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധ ഇളവ് അമേരിക്കൻ ട്രഷറി വകുപ്പ് മെയ് 16 വരെ നീട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസകരമായ നടപടിയാണ് ഇത്.
















