ന്യൂദൽഹി : സംഘർഷബാധിതമായ രാജ്യത്ത് ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഉക്രെയ്‌നിന്റെ ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിൽ സെക്രട്ടറി റസ്റ്റം ഉമെറോവ് വെള്ളിയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വെവ്വേറെ ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി.
പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ അടുത്തയാളായി കണക്കാക്കപ്പെടുന്ന ഉമെറോവ് ഇന്ത്യാ സന്ദർശനത്തിലാണ്. ഡോവലുമായുള്ള ചർച്ചയിൽ, ഉക്രേനിയൻ ഉദ്യോഗസ്ഥൻ മുന്നണിനിരയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകി.
ഉക്രെയ്ൻ സംഘർഷത്തിന് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള തങ്ങളുടെ തത്വാധിഷ്ഠിത നിലപാട് യോഗങ്ങളിൽ ഇന്ത്യൻ പക്ഷം വീണ്ടും ഉറപ്പിച്ചു പറഞ്ഞു. തങ്ങളുടെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തുവെന്ന് ജയശങ്കർ സോഷ്യൽ മീഡിയയിൽ പറഞ്ഞു. കൂടാതെ മുൻനിരയിലെ നിലവിലെ സാഹചര്യം, ചർച്ചകളുടെ പുരോഗതി, ഉക്രെയ്‌നിന് നീതിയുക്തവും ശാശ്വതവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിനുള്ള സാധ്യതകൾ എന്നിവയെക്കുറിച്ച് താനും വിദേശകാര്യ മന്ത്രിയും ചർച്ച ചെയ്തുവെന്ന്ഉമെറോവ് പറഞ്ഞു.
2024 ഓഗസ്റ്റിൽ കൈവിൽ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ചർച്ചകളെത്തുടർന്ന് സംയുക്ത പ്രസ്താവനയിൽ വിവരിച്ച ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ചും കരാറുകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
















