ദുബായ്: പ്രാദേശിക സാഹചര്യങ്ങളെത്തുടർന്ന് ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്ന യുഎഇയിലെ സ്കൂളുകൾ ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നു. നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ എന്നിവ അധ്യയനത്തിനായി സജ്ജമായതായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാർഥികളും അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും സ്കൂളുകളിൽ നേരിട്ട് ഹാജരാകണമെന്ന് മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. സ്കൂളുകളിലെ സുരക്ഷാ നടപടികൾ, ജീവനക്കാർക്കുള്ള പരിശീലനം, മറ്റ് ഒരുക്കങ്ങൾ എന്നിവ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ തീരുമാനം.
സ്വകാര്യ സ്കൂളുകൾക്ക് ആവശ്യമായ പക്ഷം ഹൈബ്രിഡ് റൊട്ടേഷണൽ മോഡൽ നടപ്പിലാക്കാൻ അനുമതിയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ അതത് പ്രദേശത്തെ അധികാരികളുടെ മേൽനോട്ടത്തിലും സർക്കാർ നിയമങ്ങൾ പാലിച്ചും മാത്രമായിരിക്കണം.
നിർദ്ദേശങ്ങൾ ഇങ്ങനെ,
- ഒരു അധ്യാപകൻ ഒരേസമയം നേരിട്ടുള്ള ക്ലാസ്സും ഓൺലൈൻ ക്ലാസ്സും എടുക്കാൻ പാടില്ല.
- പഠന നിലവാരം കുറയാത്ത രീതിയിൽ ആവശ്യത്തിന് ജീവനക്കാരെ വിന്യസിക്കണം.
- അധ്യാപകർക്ക് അമിത ജോലിഭാരം ഉണ്ടാകാത്ത രീതിയിൽ ക്രമീകരണങ്ങൾ വരുത്തണം.
മാതാപിതാക്കൾക്ക് നിർദേശം
- കുട്ടികൾക്ക് സുരക്ഷിതമായ പഠന അന്തരീക്ഷം ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കും വലിയ പങ്കുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
- സ്കൂളുകളിൽ നിന്നുള്ള ഇമെയിലുകളും സന്ദേശങ്ങളും കൃത്യമായി പരിശോധിക്കണം.
- ബസ് റൂട്ടുകളിലോ സമയക്രമത്തിലോ മാറ്റമുണ്ടോ എന്ന് ഡ്രൈവറുമായോ സ്കൂൾ അധികൃതരുമായോ സംസാരിച്ച് ഉറപ്പുവരുത്തുക.
സ്കൂളുകൾ സജീവമാകുന്നതോടെ ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ ആശങ്കകൾക്ക് പരിഹാരമാകുമെന്നും കുട്ടികൾക്ക് മികച്ച പഠനാനുഭവം നൽകുമെന്നും അധികൃതർ കൂട്ടിിച്ചേർത്തു.
















