തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. ‘ഇൻസ്റ്റാ പേ’ എന്ന ലോൺ ആപ്പിനെതിരെയാണ് കേസ് എടുത്തത്. നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആർ.
ലോൺ ആപ്പ് അധികൃതരിൽ നിന്നുള്ള മാനസിക സമ്മർദത്തിന് പുറമേ അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും നിതിന് കടുത്ത ഒറ്റപ്പെടുത്തൽ ഉണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തൽ. ചക്കരക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്‌ക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. നിതിന്റെ ആത്മഹത്യയ്‌ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
അതേസമയം, അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുകയാണ്. നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. പ്രതികളായ അധ്യാപകർ ഒളിവിൽ തുടരുകയാണ്. നിതിൻ രാജിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എത്തും. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും.
















