ന്യൂയോർക്ക് : ഇറാനിലെ യുദ്ധത്തിനുശേഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്ന വിഷയം ഇന്ത്യ ഐക്യരാഷ്‌ട്രസഭയിൽ ഉന്നയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വത്നേനി ഹരീഷ് പറഞ്ഞു.
ഈ കടൽ ഇടനാഴിയിലൂടെ സുരക്ഷിതമായ നാവിഗേഷൻ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനിലും ഗൾഫ് മേഖലയിലും പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഫെബ്രുവരി 28 ന് ഇന്ത്യ അഗാധമായ ആശങ്ക പ്രകടിപ്പിച്ചതായും എല്ലാ രാജ്യങ്ങളോടും സംയമനം പാലിക്കാനും സാധാരണക്കാരുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകാനും ആവശ്യപ്പെട്ടതായും ഐക്യരാഷ്‌ട്രസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പർവ്വതനേനി ഹരീഷ് പറഞ്ഞു.
ഈ സംഘർഷത്തിൽ വാണിജ്യ കപ്പൽ ഗതാഗതത്തെയാണ് സൈനിക ആക്രമണം ലക്ഷ്യം വച്ചിരിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. കൂടാതെ ഹോർമുസ് കടലിടുക്കിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര നിയമം പൂർണ്ണമായും മാനിക്കപ്പെടണം. ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതവും തടസ്സമില്ലാത്തതുമായ നാവിഗേഷൻ സ്വാതന്ത്ര്യവും ആഗോള വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് തങ്ങൾ ശക്തമായി അഭ്യർത്ഥിക്കുന്നു. അത് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്നുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെയും ഗൾഫ് മേഖലയിലെയും സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ച ഹരീഷ് സംഭാഷണത്തിനും സംഘർഷം ലഘൂകരിക്കുന്നതിനും അനുകൂലമായ ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. പിരിമുറുക്കം കുറയ്‌ക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഭാഷണവും നയതന്ത്രവും പ്രോത്സാഹിപ്പിക്കണമെന്ന് തങ്ങൾ എല്ലാ രാജ്യങ്ങളോടും നിരന്തരം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















