ന്യൂദല്‍ഹി: പാർലമെൻ്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിന്മേലുള്ള (ഭരണഘടനയുടെ 131-ാം ഭേദഗതി) ചർച്ചയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്ത്രീപക്ഷവാദത്തിന്റെ ഏക പതാകവാഹകനെന്ന് അവർ ലോക്സഭയിൽ പറഞ്ഞു. വ്യാഴാഴ്ച ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കങ്കണ.
“ഇന്ത്യയുടെ പുത്രിമാർ ഇന്ന് വിശ്വസിക്കുന്നത് പ്രധാനമന്ത്രിയേക്കാൾ വലിയൊരു ഫെമിനിസ്റ്റ് വേറെയില്ലെന്നാണ്,” സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ നീക്കത്തെ പിന്തുണച്ചുകൊണ്ട് കങ്കണ പറഞ്ഞു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിക്ക് വലിയ ധൃതിയുണ്ടെന്നും അതുകൊണ്ടാണ് ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
“കഴിഞ്ഞ 60 വർഷം കൊണ്ട് നടക്കാത്ത കാര്യങ്ങൾ വെറും 10 വർഷം കൊണ്ട് അദ്ദേഹം നേടിയെടുത്തു. അത് വീടുകൾ നിർമ്മിച്ച് നൽകുന്നതായാലും ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതായാലും സൈന്യത്തിൽ സ്ത്രീകൾക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതായാലും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചു. ഒരു കാര്യം ഉറപ്പാണ്: സ്ത്രീകൾക്ക് നീതി നൽകാൻ അദ്ദേഹത്തിന് വലിയ ധൃതിയുണ്ട്,” കങ്കണ പറഞ്ഞു.
അതിനിടെ വനിതാ സംവരണം നടപ്പിലാക്കാൻ ദശാബ്ദങ്ങളോളം വൈകിച്ചതിന് കോൺഗ്രസിനെ കങ്കണ രൂക്ഷമായി വിമർശിച്ചു. സോണിയ ഗാന്ധിയുടെ പരാമർശങ്ങളെ സൂചിപ്പിച്ചുകൊണ്ട് അവർ ഇങ്ങനെ ചോദിച്ചു: “ഈ ബിൽ കൊണ്ടുവരാൻ ബിജെപിക്ക് എന്തിനാണ് ഇത്ര ധൃതി എന്നാണ് സോണിയ ഗാന്ധി ചോദിക്കുന്നത്. ഞങ്ങൾ നിങ്ങളെപ്പോലെ ഇത് 30 വർഷം കൂടി തൂക്കിയിടണോ?”.
സംസ്ഥാന നിയമസഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന കാര്യവും കങ്കണ ചൂണ്ടിക്കാട്ടി. തന്റെ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഉദാഹരണമാണ് അവർ ഇതിനായി നിരത്തിയത്. “ഹിമാചൽ പ്രദേശിൽ 68 എംഎൽഎമാരാണുള്ളത്, അതിൽ ഒരാൾ മാത്രമാണ് സ്ത്രീ. മറ്റ് സംസ്ഥാനങ്ങളിലും സ്ത്രീ പ്രാതിനിധ്യം 8-9 ശതമാനം മാത്രമാണ്,” ഇത്തരം ഘടനാപരമായ മാറ്റങ്ങൾ അത്യാവശ്യമാണെന്ന് അവർ വാദിച്ചു.
















