ന്യൂദൽഹി: ലോക്‌സഭയിൽ ലോക്‌സഭാ മണ്ഡല അതിർത്തി പുനർനിർണ്ണയം, വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസ് അംഗം പ്രിയങ്കാ ഗാന്ധി കോൺഗ്രസ് പാർട്ടിയേയും നെഹൃ കുടുംബത്തേയും വെള്ളപൂശാൻ ഏറെ പ്രസംഗിച്ചു. വനിതാ സംവരണ ബില്ലിന്റെ ചരിത്രം പറഞ്ഞ പ്രിയങ്ക, ഈ ബില്ലിനെ 30 വർഷം പലരും തടസപ്പെടുത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കുറ്റപ്പെടുത്തി. ചിലർ തടയാൻ ശ്രമിച്ചെന്നു സമ്മതിച്ച പ്രിയങ്ക, അവർ ആരൊക്കെയെന്ന് പറയാൻ തയാറായില്ല.
രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയോട് വനിതാ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്നും പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് നിയമമാക്കാൻ ശ്രമിച്ചെന്നും വിവരിച്ചു. മോത്തിലാൽ നെഹൃവാണ് ആദ്യം വനിതാ സംവരണം ആവശ്യപ്പെട്ടതെന്നുവരെ പറഞ്ഞുവെച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും നെഹൃവിന്റെ അച്ഛൻ മോത്തിലാൽ 1928 ൽ അന്നത്തെ കോൺഗ്രസ് പാർട്ടിയുടെ, സർദാർ പട്ടേൽ അദ്ധ്യക്ഷനായിരുന്ന കറാച്ചി സമ്മേളനത്തിൽ, അവതരിപ്പിച്ച 19 മൗലിക അവകാശങ്ങളുടെ പട്ടികയിൽ സ്ത്രീകൾക്ക് രാഷ്‌ട്രീയത്തിൽ തുല്യപദവി വേണമെന്ന് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. ‘ഒരുവോട്ട്, ഒരു പൗരത്വം, ഒരേ മൂല്യം’ എന്ന നയവും അവതരിപ്പിച്ചുവെന്ന് പ്രിയങ്ക പറഞ്ഞു.
പക്ഷേ, ഒരേ പ്രധാനമന്ത്രി, അടൽ ബിഹാരി വാജ്‌പേയി, നാലുവട്ടം വനിതാ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതും അത് അന്നത്തെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം തടസപ്പെടുത്തിയതും സുഷമാ സ്വരാജിനെപ്പോലുള്ള നേതാക്കൾ ഈ ബില്ലിനായി നടത്തിയ പോരാട്ടങ്ങളുമൊന്നും പ്രിയങ്ക പരാമർശിച്ചേ ഇല്ല.
ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ, വനിതാ സംവരണ ബില്ലിൽ ബിജെപി സർക്കാർ കണിക്കുന്ന കൗശലം കണ്ട് അമ്പരന്നുപോയേനെ എന്നും മണ്ഡല പുനർ നിർണ്ണയത്തിൽ പാർലമെന്റിന്റെ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ മോദി സർക്കാർ മാറ്റങ്ങൾ വരുത്തിയെന്നും പറഞ്ഞു.
എന്നാൽ, ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുമ്പോൾ പ്രിയങ്കയുടെ പേരെടുത്ത് പരാമർശിച്ച് ഇങ്ങനെ പറഞ്ഞു: ”’ബഹുമാനപ്പെട്ട അംഗം പ്രിയങ്ക ജിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഡീലിമിറ്റേഷൻ കമ്മീഷൻ നിയമത്തിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒരു കോമയോ പൂർണ്ണവിരാമമോ പോലും മാറ്റിയിട്ടില്ല; നിലവിലുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ നിയമം ഞങ്ങൾ പൂർണ്ണമായും നിലനിർത്തിയിട്ടുണ്ട്. മുമ്പ് കൃത്രിമം നടന്നിട്ടുണ്ടെന്ന് നിങ്ങൾ പറയുകയും ഇപ്പോൾ അത് വീണ്ടും സംഭവിക്കാമെന്ന് പറയുകയും ചെയ്യുന്നുവെങ്കിൽ, എനിക്ക് ഇത് മാത്രമേ പറയാൻ കഴിയൂ, മുമ്പ് നിയമം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഞങ്ങൾ അങ്ങനെ ചെയ്യില്ല.”
















