
ബെംഗളൂരു : ബെംഗളൂരു വൈറ്റ്ഫീൽഡിൽ 13 വയസ്സുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ചന്ദ്രശേഖർ എന്നയാളുടെ ഭാര്യ സുവർണ (45), മകൾ താരുണ്യ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ചന്ദ്രശേഖർ രാവിലെ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ഫോൺ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് സഹോദരനെ വിവരമറിയിക്കുകയും അദ്ദേഹം വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സുവർണ കുറച്ചുകാലമായി കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. താൻ മരിച്ചാൽ മകളെ ആര് നോക്കുമെന്ന ആശങ്കയും ഭർത്താവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വേവലാതിയും സുവർണയെ അലട്ടിയിരുന്നതായി ചന്ദ്രശേഖർ പോലീസിന് മൊഴി നൽകി. തിങ്കളാഴ്ച രാത്രി കുടുംബസമേതം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ശേഷം, താൻ ക്ഷീണിതയാണെന്നും അടുത്ത ദിവസം പ്രഭാതഭക്ഷണം ഉണ്ടാക്കില്ലെന്നും സുവർണ പറഞ്ഞിരുന്നു. ഈ വാക്കുകൾ മരണത്തിന് മുൻപുള്ള സൂചനയായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല.
സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകളെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സുവർണ ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് സംഭവത്തിന് പിന്നിലെ കൂടുതൽ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.