ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങളിലും മതപരിവർത്തന ശ്രമങ്ങളിലും പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്നാണ് ഓഫീസിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ബന്ധപ്പെട്ട കേസുകളിൽ ഒമ്പത് പേരെ പ്രതികളായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ സംഭവങ്ങൾ സംഘടിതമായി നടന്നതാണെന്ന് സംശയിക്കുന്നതായും നാസിക് പോലീസ് കമ്മീഷണർ സന്ദീപ് കർണിക് പറഞ്ഞു. പ്രതികളിൽ മതപരമായ പീഡനത്തിന് കേസെടുത്ത നിദാ ഖാൻ, പരാതിക്കാരെ നിരുത്സാഹപ്പെടുത്തുകയും പ്രതികളെ സഹായിക്കുകയും ചെയ്ത മുൻ എച്ച്ആർ ഹെഡ് അശ്വിനി ചൈനാനി എന്നിവരും ഉൾപ്പെടുന്നു.മതപരിവർത്തന ശ്രമങ്ങൾക്കും മതവികാരം വ്രണപ്പെടുത്തിയതിനും ഒരു പുരുഷ ജീവനക്കാരൻ നൽകിയ പരാതി, സഹപ്രവർത്തകനെതിരെ ബലാത്സംഗത്തിനും മതപരമായ പീഡനത്തിനും ഒരു സ്ത്രീ നൽകിയ പരാതി, ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തെക്കുറിച്ച് നാല് സ്ത്രീകൾ നൽകിയ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
നിലവിൽ ടിസിഎസ് ബ്രാഞ്ചുമായി ബന്ധപ്പെട്ട് ഒമ്പത് പരാതികളാണ് നാസിക് പൊലീസ് അന്വേഷിക്കുന്നത്. എട്ട് വനിതാ ജീവനക്കാരാണ് പരാതികൾ നൽകിയത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാര്യങ്ങൾ ചേർത്താണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായ എല്ലാ ജീവനക്കാരെയും ടിസിഎസ് സസ്‌പെൻഡ് ചെയ്തു.
വിവാഹ വാഗ്ദാനം നൽകി ഒരു പ്രതി ജീവനക്കാരിയുമായി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും പരാതിയിലുണ്ട്. ബോഡി ഷെയിമിങ് ഉൾപ്പെടെ അശ്ലീല പരാമർശങ്ങൾ നടത്തിയതായും പലരും പരാതിപ്പെടുന്നു. ലേഡി ക്യാപ്റ്റൻ എന്ന് വിളിക്കപ്പെടുന്ന നിദ ഖാൻ വനിതാ ജീവനക്കാരുമായി സൗഹൃദം സ്ഥാപിക്കുകയും നമസ്കരിക്കാനും ഹിജാബ് ധരിക്കാനും പരിശീലനം നൽകിയെന്നും പരാതികളുണ്ട്. അതേസമയം ഇത്തരം മോശം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്നും ടിസിഎസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം മഹാരാഷ്‌ട്ര നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗിക പീഡന പരാതികൾ അന്വേഷിക്കാൻ സമിതി രൂപീകരിച്ച് ദേശീയ വനിതാ കമ്മീഷൻ. വിരമിച്ച ബോംബെ ഹൈക്കോടതി ജസ്റ്റിസ് സാധന ജാദവിന്റെ നേതൃത്വത്തിലാണ് സമിതി. നാളെ ടിസിഎസ് ഓഫീസിലെത്തി സമിതി നേരിട്ട് അന്വേഷണം നടത്തും. മേൽനോട്ട ചുമതലകളിലുള്ള മുതിർന്ന ജീവനക്കാർ വനിത ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചു, നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചു തുടങ്ങിയവയാണ് പരാതികൾ. കേസിൽ 7 പേരാണ് അറസ്റ്റിലായത്. മാധ്യമ വാർത്തകൾ അടിസ്ഥാനമാക്കി ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
















