ചെന്നൈ : 2011 ലെ സെൻസസ് അടിസ്ഥാനമാക്കി അതിർത്തി നിർണ്ണയം നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ശക്തമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ . നാളെ സംസ്ഥാനമെമ്പാടും കരിങ്കൊടി പ്രതിഷേധങ്ങൾക്കും സ്റ്റാലിൻ ആഹ്വാനം ചെയ്തു. തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കനത്ത വില നൽകേണ്ടിവരുമെന്നും സ്റ്റാലിൻ പറഞ്ഞു. അതിർത്തി നിർണ്ണയ വിഷയത്തിൽ പാർട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗം വിളിച്ചതിന് ശേഷമാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്.
“ബിജെപി നേതൃത്വത്തിലുള്ള സർക്കാർ നാളെ പാർലമെന്റിൽ കൊണ്ടുവരാൻ പോകുന്ന ഡീലിമിറ്റേഷൻ ഭേദഗതി ബിൽ തമിഴ്‌നാടിനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നേരെയുള്ള ചരിത്രപരമായ അനീതിയാണ്. ബിജെപി തീകൊണ്ട് കളിക്കുകയാണ്. ഡീലിമിറ്റേഷനിൽ പ്രതിഷേധിച്ച് നാളെ തമിഴ്‌നാട്ടിലുടനീളം വീടുകളിലും പൊതുസ്ഥലങ്ങളിലും നിന്നും കരിങ്കൊടി ഉയരും.
കേന്ദ്ര സർക്കാർ തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ച് നടപടികളുമായി മുന്നോട്ട് പോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഡിഎംകെ പ്രസിഡന്റ് എന്ന നിലയിലല്ല, ഒരു ‘തമിഴൻ’ എന്ന നിലയിലാണ് ഞാൻ മുന്നറിയിപ്പ് നൽകുന്നത്. ഇത് ഏതെങ്കിലും പാർട്ടിയെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ അല്ല. ഇത് നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ഇന്ത്യയിലെ എല്ലാ പാർട്ടികളും എംപിമാരും നമ്മുടെ ജനാധിപത്യം സംരക്ഷിക്കാൻ തയ്യാറാകണം, ”സ്റ്റാലിൻ പറഞ്ഞു.
















