
പാറ്റ്‌ന: ബീഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്ത് ബപിജെപിയുടെ മുഖ്യമന്ത്രി ഇതാദ്യമാണ്. 36 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദേശീയ രാഷ്‌ട്രീയ കക്ഷി അധികാരത്തിലെത്തുന്നത്. സമ്രാട് ചൗധരി ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു.
ഏറെക്കാലമായി ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ആരോഗ്യ കാരണങ്ങളാൽ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. അദ്ദേഹത്തിന്റെ സാമൂഹ്യ സേവനം ഇനി രാജ്യസഭാംഗമെന്ന നിലയിലായിരിക്കും. ഇതേ തുടർന്നാണ് സമ്രാട്ട് ചൗധരിയുടെ മുഖ്യമന്ത്രി പദ ലബ്ധി.
ബിജെപി-എൻഡിഎ പ്രവർത്തകർ ഉത്സവാഹ്ലാദത്തിലായിരുന്നു സത്യപ്രതിജ്ഞാ പരിപാടിയിൽ.
പാറ്റ്‌നയിലെ ലോക് ഭവനിൽ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനാണ് സമ്രാട്ടിന് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുത്തത്. ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും ബീഹാർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സമ്രാട് ചൗധരിയുടെ സത്യപ്രതിജ്ഞയോടെ, രാജ്യത്ത് നിലവിൽ ബിജെപിക്ക് 16 മുഖ്യമന്ത്രിമാരായി. കൂടാതെ ഇതുവരെ ബിജെപി നേതൃത്വത്തിൽ എൻഡിഎ സർക്കാർ രൂപീകരിച്ച 19-ാമത്തെ സംസ്ഥാനമാണ് ബീഹാർ. ബിജെപിയുടെ ചരിത്രത്തിലെ 57-ാമത്തെ മുഖ്യമന്ത്രിയാണ് സമ്രാട് ചൗധരി.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, ദൽഹി എന്നിവയുൾപ്പെടെ പ്രധാന ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ ബിജെപി ഭരണമാണ്.
ചൊവ്വാഴ്ച, നിലവിൽ രാജ്യസഭാംഗമായ നിതീഷ് കുമാറിന്റെ സാന്നിധ്യത്തിൽ, മുമ്പ് ഉപമുഖ്യമന്ത്രിയായിരുന്ന സമ്രാട് ചൗധരിയെ എൻഡിഎ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.
ഇപ്പോൾ രാജ്യസഭാ എംപിയായ ജെഡിയു മേധാവി നിതീഷ് കുമാർ മന്ത്രിസഭ പിരിച്ചുവിട്ടതിനെത്തുടർന്ന് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായിരിക്കെ പ്രധാനപ്പെട്ട ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്തിരുന്നു. ഇത് അദ്ദേഹത്തെ സർക്കാരിലെ പ്രധാന കേന്ദ്രമാക്കിയിരുന്നു.
2017 ലാണ് സമ്രാട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് പാർട്ടിയിൽ തുടങ്ങി, ലല്ലുപ്രസാദ് യാദവിനൊപ്പം പ്രവർത്തിച്ച്, നിതീഷിന്റെ സഹപ്രവർത്തകനായിരുന്ന സമ്രാട് ബിജെപിയിൽ എത്തുകയായിരുന്നു.
1968 ൽ ജനിച്ച സാമ്രാട്ട് ചൗധരി രാഷ്‌ട്രീയമായി സ്വാധീനമുള്ള ഒരു കുടുംബത്തിൽ നിന്നുള്ളയാളാണ്. അദ്ദേഹത്തിന്റെ പിതാവ് ശകുനി ചൗധരി താരാപൂർ നിയോജകമണ്ഡലത്തിൽ നിന്ന് ആറ് തവണ എംഎൽഎ ആയിരുന്നു, അതേസമയം അമ്മ പാർവതി ദേവി 1998 ൽ സമതാ പാർട്ടി ടിക്കറ്റിൽ ഇതേ സീറ്റിൽ വിജയിച്ചു.
1990 ൽ സജീവ രാഷ്‌ട്രീയത്തിൽ പ്രവേശിച്ച ചൗധരി, വർഷങ്ങളായി നിരവധി രാഷ്‌ട്രീയ മാറ്റങ്ങൾക്ക് വിധേയയായി, ലാലു യാദവിന്റെ ആർജെഡിയിൽ നിന്ന് നിതീഷ് കുമാറിന്റെ ജെഡിയുവിലേക്ക് മാറി, ഒടുവിൽ 2017 ൽ ബിജെപിയിൽ ചേർന്നു.
മുങ്കേറിലെ താരാപൂരിൽനിന്നുള്ള നിയമസഭാംഗമാണ് സമ്രാ്ട്ട്. വയസ്സ് 57. 2023 മുതൽ സമ്രാട്ട് ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ്.