കൊച്ചി: സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്തെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപത്തെ എംജെ റസിഡന്‍സിയില്‍വെച്ചാണ് പിടിയിലായത്. കഴിഞ്ഞവർഷം ജൂലൈയിലും എംഡിഎംഎയുമായി റിൻസി പിടിയിലായിരുന്നു.
വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിന്‍സിയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. ലഹരി വിൽപ്പന നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
നെടുമ്പാശ്ശേരി സബ് ഇന്‍സ്പെക്ടര്‍ എന്‍. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരമാണ് നിര്‍ണ്ണായകമായത്. തുടര്‍ന്ന് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിലെ മൂന്നാം നിലയിലെ 3ഇ എന്ന മുറിയില്‍ നിന്നാണ് നാലുപേരെയും പിടികൂടിയത്. വസ്ത്രത്തിനുള്ളിലെ പോക്കറ്റില്‍ സിപ്പ് ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി.
ലഹരി ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ട്യൂബ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ലഹരി കേസുകളില്‍ സ്ഥിരം കുറ്റവാളിയായ റിന്‍സി മുംതാസ് റിമാന്‍ഡ് കഴിഞ്ഞ് കുറച്ചു കാലം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
മലയാള സിനിമാ മേഖലയില്‍ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിന്‍സി പല സിനിമകളുടെയും പ്രമോഷന്‍ പരിപാടികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. എംഡിഎംഎയും കൊക്കെയ്‌നും ഉള്‍പ്പെടെ റിന്‍സി സെറ്റുകളില്‍ വിതരഎണം ചെയ്തിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.
കോഴിക്കോട് ഫറൂക്ക് സ്വദേശിയാണ് റിൻസി. കൊച്ചിയില്‍ കാക്കനാട്ടെ പാലച്ചുവട്ടിലുള്ള ഫ്‌ലാറ്റില്‍ നിന്ന് മുന്‍പ് 20 ഗ്രാം എം.ഡി.എം.എയുമായി ഇവരെ പിടികൂടിയിരുന്നു.
















