ന്യൂഡൽഹി : രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ പുരോഗമിക്കുന്നു . ഇതിൽ തന്നെ മുസ്ലീം സമുദായമാണ് അതിവേഗം പുരോഗതി കൈവരിക്കുന്നത് . ഗാർഹിക ഉപഭോഗ ചെലവ് സർവേ പ്രകാരമുള്ള കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2011-12 കാലഘട്ടത്തിൽ ഗ്രാമീണ ഹിന്ദുക്കളെക്കാൾ ദരിദ്രരായിരുന്നു ഗ്രാമീണ മുസ്ലീങ്ങൾ. എന്നാൽ ഇപ്പോൾ, ഹിന്ദുക്കളെക്കാളും ആകെ ശരാശരിയെക്കാളും മികച്ച നിലവാരമാണ് ഗ്രാമീണ മുസ്ലീം ഭവനങ്ങൾ പുലർത്തുന്നതെന്ന് കണക്കുകൾ പറയുന്നു.
2011-12 കാലഘട്ടത്തിൽ രാജ്യത്തെ പത്തിൽ നാല് നാഗരിക മുസ്ലീം ഭവനങ്ങളും ദരിദ്രമായിരുന്നു. എന്നാൽ 2023-24ലെ കണക്ക് പ്രകാരം ഇത് നൂറിൽ ആറിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. മതപരമായും ഭൂമിശാസ്ത്രപരമായുമുള്ള കണക്കുകൾ താരതമ്യം ചെയ്താലും, കഴിഞ്ഞ 12 വർഷക്കാലയളവിൽ രാജ്യത്തെ ദാരിദ്ര്യ നിരക്കിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ 12 വർഷം കൊണ്ട് ദാരിദ്ര്യമുക്തരായത് 33.7 ശതമാനം നാഗരിക മുസ്ലീങ്ങളാണ് . 2011ൽ രാജ്യത്തെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ അഞ്ചിൽ രണ്ട് ഭവനങ്ങളും ദാരിദ്ര്യ രേഖക്ക് താഴെയായിരുന്നു. എന്നാൽ ഇന്ന് അത് പതിനെട്ടിൽ ഒന്ന് മാത്രമാണ്.
2011-12 ൽ ഗ്രാമീണ മുസ്ലീം ഭവനങ്ങളിലെ ദാരിദ്ര്യ നിരക്ക് 31.7 ശതമാനമായിരുന്നു. എന്നാൽ ഇന്ന് 2.4 ശതമാനം മാത്രമായി കുറഞ്ഞു. അതേസമയം, ഗ്രാമീണ ഹിന്ദു ഭവനങ്ങളിലെ ദാരിദ്ര്യ നിരക്ക് നിലവിൽ 4 ശതമാനമാണ്. ആകെ ഗ്രാമീണ ശരാശരി ആകട്ടെ 3.9 ശതമാനവും. അടിസ്ഥാന ആവശ്യങ്ങളെയും ഗാർഹിക ചിലവിനെയും ആധാരമാക്കി രംഗരാജൻ രേഖ പ്രകാരമാണ് ഗാർഹിക ഉപഭോഗ ചെലവ് സർവേ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
















