നോയിഡ: വിദഗ്ധ, അർദ്ധ വിദഗ്ധ, അൺസ്‌കിൽഡ് തൊഴിലാളികൾക്ക് 21 ശതമാനം വരെ ഇടക്കാല വേതന വർദ്ധനവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ യു.പി സർക്കാർ. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വർദ്ധനവ്.
ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ വേതനം സംസ്ഥാനത്തുടനീളം ബാധകമാണ്. തൊഴിൽ ക്ഷേമത്തിനും വ്യാവസായിക സ്ഥിരതയ്‌ക്കും ഇടയിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനൊപ്പം തൊഴിലാളികൾക്കിടയിലെ ആശങ്കകൾ പരിഹരിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. ഗൗതം ബുദ്ധ നഗറിലും ഗാസിയാബാദിലും അവിദഗ്ധ തൊഴിലാളികളുടെ ഇടക്കാല വേതനം 11,313 രൂപയിൽ നിന്ന് 13,690 രൂപയായി വർദ്ധിപ്പിച്ചതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
സെമി-സ്‌കിൽഡ് തൊഴിലാളികൾക്ക് ഇപ്പോൾ 12,445 രൂപയിൽ നിന്ന് 15,059 രൂപ ലഭിക്കും. സ്‌കിൽഡ് തൊഴിലാളികളുടെ വേതനം 13,940 രൂപയിൽ നിന്ന് 16,868 രൂപയായി ഉയർത്തി. മുനിസിപ്പൽ കോർപ്പറേഷനുകളുള്ള ജില്ലകളിലെ അവിദഗ്ധ തൊഴിലാളികളുടെ വേതനം 11,313 രൂപയിൽ നിന്ന് 13,006 രൂപയായും, അർദ്ധ വിദഗ്‌ദ്ധ തൊഴിലാളികളുടെ വേതനം 12,445 രൂപയിൽ നിന്ന് 14,306 രൂപയായും, വിദഗ്ധ തൊഴിലാളികളുടെ വേതനം 13,940 രൂപയിൽ നിന്ന് 16,025 രൂപയായും ഉയർന്നു.
മറ്റ് ജില്ലകളിൽ, അവിദഗ്ധ തൊഴിലാളികളുടെ വേതനം 11,313 രൂപയിൽ നിന്ന് 12,356 രൂപയായി ഉയരും; അർദ്ധ വിദഗ്‌ദ്ധ തൊഴിലാളികൾക്ക് 12,445 രൂപയിൽ നിന്ന് 13,591 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയിൽ നിന്ന് 15,224 രൂപയും ലഭിക്കും.
20,000 രൂപ കുറഞ്ഞ വേതനം എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സംസ്ഥാനങ്ങളിലുടനീളം ന്യായവും ഏകീകൃതവുമായ വേതനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള തൊഴിൽ നിയമത്തിന് കീഴിലുള്ള ദേശീയ മിനിമം വേതന ചട്ടക്കൂട് നടപ്പിലാക്കുന്നതിനായി കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.















