ന്യൂദല്‍ഹി: ഹരിയാന നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റിന് കോടികളുടെ കോഴ വേണുഗോപാലിന്റെ പിഎയും പ്രിയങ്ക ഗാന്ധിയുടെ പിഎയും വാങ്ങിയെന്ന വിവാദത്തില്‍ കെസി വേണുഗോപാലിന് കുരുക്ക് മുറുകുന്നു. കെസി വേണുഗോപാലിനെതിരെ ശക്തമായ തെളിവുകള്‍ പരാതിക്കാരനായ ഗൗരവ് കുമാർ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.
ഗൗരവ് കുമാറിന്റെ ഭാര്യ ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് സുചിത്രാ ദേവിയ്‌ക്കൊപ്പമുള്ള വേണുഗോപാലിന്റെ ചിത്രങ്ങളാണ് പുറത്തുവന്നു. ഇതോടെ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണഗോപാലിന്റെ വാദം പൊളിഞ്ഞു. .
പുറത്തു വന്ന ഫോട്ടോയില്‍ കെ. സി വേണുഗോപാലിന്റെ കയ്യിലെ നോട്ടുകള്‍ കാണാം. ആറു മാസം മുൻപ് വേണുഗോപാലിന്റെ രാജ്യതലതലസ്ഥാനത്തെ വസതിയില്‍ നിന്ന് എടുത്ത ഫോട്ടോ ആണിതെന്നാണ് പരാതിക്കാരൻ അവകാശപ്പെടുന്നത്.
സുചിത്രിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് വേണുഗോപാലുമായി കൂടിക്കാഴ്ച നടന്നതെന്നും അന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ആക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു എന്നും ഗൗരവ് കുമാർ പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, പ്രിയങ്ക വാദ്രയുടെ പിഎ എന്നിവര്‍ ഉള്‍പ്പടെ ഉള്ളവർ സുചിത്രയ്‌ക്ക് ഹരിയാനയിലെ ബാവല്‍ നിയമസഭാ മണ്ഡലം വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെന്നാണ് ആരോപണം. പ്രിയങ്ക ഗാന്ധിയുടെ പിഎ സഹബ് അഹമ്മദ് ഖാന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്ന് ഗൗരവ് കുമാര്‍ ആരോപിക്കുന്നു. കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും പണം വാങ്ങിയിട്ടുണ്ടെന്നും ഗൗരവ് കുമാര്‍ പറയുന്നു. തന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം രാഹുല്‍ ഗാന്ധി അറിഞ്ഞിരിക്കണമെന്നാണ് ഗൗരവ് കുമാറിന്റെ ആവശ്യം. മുൻ ഹരിയാന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുചിത്ര ദേവി.
















