കാഞ്ഞങ്ങാട്: ഗള്‍ഫ് മേഖലയിലെ യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയില്‍ പാചകവാതകക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ നാലുദിവസമായി വാണിജ്യസിലിണ്ടറുകള്‍ വരവ് മുടങ്ങിയിരിക്കുകയാണ്. വാണിജ്യസിലിണ്ടറുകളുടെ വിതരണം ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കാന്റീനുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഹോട്ടലുകളും ബേക്കറികളും കാറ്ററിംഗ് സ്ഥാപനങ്ങളും തട്ടുകട ഉടമകളും വാതക ശ്മശാനങ്ങളും പ്രതിസന്ധിയിലേക്കാണ് നീങ്ങുകയാണ്.
സിലിണ്ടര്‍ ലഭിച്ചിലെങ്കില്‍ രണ്ടു ദിവസത്തിനകം ഹോട്ടല്‍ അടച്ചുപൂട്ടേണ്ട സ്ഥിതിവരുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. രണ്ട് ദിവസമായി പുതിയ ഓര്‍ഡറുകള്‍ ഒന്നും സ്വീകരിക്കുന്നില്ലെന്ന് മുമ്പ് ഏറ്റെടുത്ത ഓര്‍ഡറുകള്‍ മാത്രമാണ് ചെയ്തു കൊടുക്കുന്നതെന്നും ബിരിയാണി വില്‍പനക്കാരായ നന്ദൂസ് തട്ടുകട ഉടമ പറഞ്ഞു.
പാചകവാതകസിലിണ്ടര്‍ കിട്ടാത്തതുമൂലം വിറകടുപ്പില്‍ പാചകം ആരംഭിച്ചതായി കാഞ്ഞങ്ങാട് ഇന്ത്യന്‍ കോഫി ഹൗസ് മാനേജര്‍ അറിയിച്ചു. ചോറും കറികളും ബിരിയാണിയുമെല്ലാം രണ്ടു ദിവസമായി ഹോട്ടലിന് വെളിയില്‍ വിറകടുപ്പ് കൂട്ടി പാകം ചെയ്യാന്‍ തുടങ്ങി. വിഭവങ്ങളുടെ എണ്ണം കുറിച്ചിട്ടുണ്ട്. എന്നാല്‍ ചായയും കാപ്പിയും ഉണ്ടാക്കാന്‍ ഗ്യാസ് സ്റ്റൗ തന്നെ വേണം. മുഴുവന്‍സമയവും ഇതു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും വേണം. പാചകവാതകക്ഷാമം ഇങ്ങനെ തുടര്‍ന്നാല്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടുദിവസത്തിനകം ബോര്‍മയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ട സ്ഥിതിയാണുള്ളതെന്ന് പെരിയ എസ്എസ്എംഎസ് ബേക്കറി ഉടമ സജു പറഞ്ഞു. ബോര്‍മയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഗ്യാസ് ഉപയോഗിച്ചാണ്. പുക പോലുള്ള മലിനീകരണപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ആളുകള്‍ പരാതിപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍തന്നെ വിറകടുപ്പിലേക്ക് മടങ്ങുകയെന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഫ്താര്‍ പാര്‍ട്ടികള്‍ ഏറ്റെടുത്ത കാറ്ററിംഗ് സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പാചകവാതകക്ഷാമം മൂലം ജില്ലയില്‍ നിലവില്‍ 65ഓളം ഹോട്ടലുകള്‍ അടച്ചുപൂട്ടിയിരിക്കാണെന്ന് കേരള ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര പറഞ്ഞു. മറ്റുള്ള അടുത്തദിവസങ്ങളില്‍ പൂട്ടേണ്ടിവരും. 19 കിലോയുടെ സിലിണ്ടറിന് മുമ്പ് 1900 രൂപയായിരുന്നു വില. പിന്നീട് 17 കിലോയുടെ സിലിണ്ടര്‍ 3000 രൂപയ്‌ക്ക് വാങ്ങേണ്ട സ്ഥിതി വന്നിരുന്നു. ഇപ്പോള്‍ അതും കിട്ടാനില്ല. ബാങ്ക് വായ്‌പയെടുത്തും മറ്റും ഹോട്ടല്‍ നടത്തിക്കൊണ്ടുപോകുന്ന ഉടമകളും തൊഴിലാളികളും അവരുടെ കുടുംബങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ജോലിക്കാരില്‍ ബഹുഭൂരിഭാഗവും ഇതരസംസ്ഥാനത്തു നിന്നുള്ളവര്‍ ആയതിനാല്‍ ഹോട്ടലുകള്‍ അടച്ചാല്‍ അവര്‍ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാനും സാഹചര്യം മാറുമ്പോള്‍ തൊഴിലാളികളെ കിട്ടാത്ത സ്ഥിതി ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിലിണ്ടര്‍ കിട്ടാനില്ലാത്തതിനാല്‍ ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ കടുമേനിയിലെ വാതക പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുന്നു. നിലവില്‍ മൂന്നു സിലിണ്ടറുകള്‍ മാത്രമാണ് ഇവിടെ സ്റ്റോക്കുള്ളത്. നാലു മൃതദേഹങ്ങള്‍ കത്തിക്കാന്‍ ആറു സിലിണ്ടറുകളാണ് വേണ്ടിവരിക. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ചെറുപുഴ, ബളാല്‍ പഞ്ചായത്തുകളിലെ സംസ്‌കാരം നടത്താന്‍ സ്ഥലമില്ലാത്ത പാവപ്പെട്ട പട്ടികവര്‍ഗ വിഭാഗക്കാരാണ് പ്രധാനമായും ഈ ശ്മശാനം ആശ്രയിക്കുന്നത്.
പ്രതിമാസം 25ഓളം മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിക്കാറുണ്ട്. വിറക് ഉപയോഗിച്ച് സംസ്‌കാരം നടത്താനുള്ള സൗകര്യം ഇവിടെയില്ല. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കത്തെഴുതിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
















