ലഖ്‌നൗ : സഹാറൻപൂരിൽ രണ്ട് മൗലാനമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മദ്രസയ്‌ക്കുള്ളിൽ വെച്ച് അവർ പത്ത് വയസ്സുള്ള ഒരു ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.
ഒരു മൗലാന കുട്ടിയുടെ കാലിൽ പിടിച്ചു മറ്റൊരാൾ വടികൊണ്ട് അടിക്കുകയായിരുന്നു.
മൗലാന കുട്ടിയെ 36 തവണ വടികൊണ്ട് അടിക്കുന്നതും കുട്ടി നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. മൂന്നാമത്തെ മൗലാനയാണ് പീഡന ദൃശ്യങ്ങൾ പകർത്തിയത്. ഈ സംഭവം ഒന്നര വർഷം പഴക്കമുള്ളതാണ്, പക്ഷേ വീഡിയോ വൈറലായപ്പോഴാണ് ഇത് പുറത്തുവന്നത്.
ഈ സംഭവത്തിന് ഒന്നര വർഷത്തിനുശേഷം മൗലാനമാർക്കിടയിൽ തർക്കമുണ്ടായി. തുടർന്ന് വീഡിയോ റെക്കോർഡുചെയ്‌ത മൗലാന അത് വൈറലാക്കുകയായിരുന്നു. ഗംഗോ പോലീസ് സ്റ്റേഷന് കീഴിലുള്ള ഖാൻപൂർ ഗുർജർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മദ്രസ ദാറുൽ ഉലൂം സക്കറിയയിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേ ഗ്രാമത്തിലെ സാജിദ് ഹസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗംഗോ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു. മൗലാനമാരായ ജുനൈദും ഷോയിബും അറസ്റ്റിലായി. രണ്ട് മൗലാനമാരും ഏകദേശം രണ്ടര വർഷമായി മദ്രസയിൽ ഉറുദുവും ഖുർആൻ ഷെരീഫും പഠിപ്പിച്ചു വരികയായിരുന്നു.
















