തിരുവനന്തപുരം: കേരളയെ കേരളം ആക്കി. പേര് വീണ്ടെടുത്തു, ഇനി വേണ്ടത് കേരളം സ്വത്വം വീണ്ടെടുക്കലാണ്. അതിനെന്താണ് വേണ്ടത്, ഏതു ദിശയിലാണ് നീങ്ങേണ്ടത്, സ്വത്വം നേടാനുള്ള വഴി തേടാൻ തപസ്യ കലാ സാഹിത്യവേദി സ്വത്വാന്വേഷണ വിചാര വേദി സംഘടിപ്പിക്കുന്നു.
പതിറ്റാണ്ടുകളായി വക്കുപൊട്ടിയ പേരുമായി കഴിഞ്ഞുകൂടേണ്ടി വന്ന ഒരു ജനതയ്‌ക്ക് സ്വത്വബോധം പ്രതിഫലിപ്പിക്കുന്ന യഥാർഥ നാമം തിരിച്ചു കിട്ടിയ ആശ്വാസമാണ് ‘കേരള’യിൽനിന്ന് ‘കേരളം’ എന്നതിലേക്കുള്ള പേരുമാറ്റം കൊണ്ടുണ്ടായത്. പുതിയ രാഷ്‌ട്രനേതൃത്വം ഭാരതത്തിലെ ഓരോ അണുവും സ്വത്വപ്രകാശിതമാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഗുണഫലമാണ് നാമിപ്പോൾ അനുഭവിക്കുന്നത്.
ആയിരക്കണക്കിന് വർഷങ്ങളായി ഭാരതീയ സംസ്‌ക്കാരത്തെ സാർഥകമായി പൂരിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളീയ സംസ്‌കൃതിക്ക് അതിന്റെ തെളിച്ചം തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദാതിരേകം ഭാരത പ്രധാനമന്ത്രിയെ നേരിൽ കണ്ടറിയിച്ച് നന്ദി പറഞ്ഞ നമ്മുടെ സാംസ്‌കാരിക നായകരായ ശ്രീകുമാരൻ തമ്പി, ജോർജ് ഓണക്കൂർ, ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ എന്നിവരെയും യുവസാഹിത്യകാരനായ ശ്രീജിത്ത് മൂത്തേടത്തിനെയും ആദരിക്കാനും, നാമപരിവർത്തനത്തിലൂടെ കേരള ജനതയ്‌ക്കുണ്ടാവുന്ന ആത്മാഭിമാനത്തെയും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ മഹത്വത്തെയും വിശകലനം ചെയ്യാനുമാണ് ഈ വിചാര വേദി സംഘടിപ്പിച്ചിവരിക്കുന്നത്.
മാർച്ച് 13 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് പരിപാടി.
തപസ്യ സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി ജി.എം. മഹേഷ് സ്വാഗതം പറയും. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ് അദ്ധ്യക്ഷനാകും. യോഗം പ്രസിദ്ധകവിയും സാംസ്‌കാരിക നായകനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. എം.ജി. ശശിഭൂഷൺ, ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ശ്രീജിത് മൂത്തേടത്ത്, എം. ശ്രീഹർഷൻ പ്രഭാഷണം നടത്തും. ജില്ല വർക്കിങ് പ്രസിഡന്റ് കെ.വി. രാജേന്ദ്രൻ നന്ദി പറയും.
















