ടെഹ്റാൻ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണവുമായി ബന്ധപ്പെട്ട് റെഡ് ക്രെസന്റ്. പുറത്തുവിട്ട ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇറാനിലെ മരണസംഖ്യ 787 ആയി ഉയര്‍ന്നു. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടത്തി. ഈ ന153 നഗരങ്ങളിലെ 504 ഇടങ്ങളില്‍ ബോംബാക്രമണം നടത്തി.
ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായും സ്ഥിരീകരിച്ചു. ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തില്‍ ആക്രമണം നടന്ന കാര്യം യുഎന്‍ ആണവനിരീക്ഷണ കേന്ദ്രം (ഐഎഇഎ) സ്ഥിരീകരിച്ചു. ആണവസമ്പൂഷ്ടീകരണ കേന്ദ്രമാണ് നതാന്‍സില്‍ ഉള്ളത്. ഇവിടുത്തെ പ്രവേശനകവാടത്തില്‍ വന്‍നാശനഷ്ടം ഉണ്ടായതായി ഐഎഇഎ വിലയിരുത്തി. ഇവിടെ ബലപ്പെടുത്തിയ ഭൂഗര്‍ഭഅറകള്‍ തുളച്ചുകയറി സ്ഫോടനമുണ്ടാക്കുന്ന ഉഗ്രശക്തിയുള്ള ബി2 ബോംബാണ് ഇട്ടതെന്ന് യുഎസ് തന്നെ സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഉഗ്രസ്ഫോടനം കാരണം ഇവിടെ നിന്നും ആണവ വികിരണം ഉണ്ടായെന്ന കാര്യം ഐഎഇഎ നിഷേധിച്ചു. അത്തരം ഭയാശങ്കകള്‍ നിറഞ്ഞ വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
അതേ സമയം, തങ്ങളുടെ പോരാട്ടം പിശാചിനോടാണെന്നും ചർച്ചകൾക്കില്ലെന്നുമുള്ള ഉറച്ചനിലപാടില്‍ തന്നെയാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേലും അമേരിക്കയും അറിയിച്ചു. ടെഹ്റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.
















