Kerala

ഷിംജിത മുസ്തഫ ജയിലില്‍ നിന്ന് പുറത്തിറങ്ങി, കൂക്കി വിളിച്ച് ജനം

അറസ്റ്റിലായി 22 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷിംജിത ജയില്‍ മോചിതയായത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി യുവാവിന്റെ വിഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ജാമ്യം ലഭിച്ച ഷിംജിത മുസ്തഫ ജയിലില്‍ നിന്ന് പുറത്തിറങ്ങി.മുസ്ലീം ലീഗ് പ്രവര്‍ത്തകയും പഞ്ചായത്ത് മുന്‍ അംഗവുമായ ഷിംജിത മുസ്തഫ പുറത്തേക്കിറങ്ങിയപ്പോള്‍ ജയിലിന് പുറത്തുണ്ടായിരുന്നവര്‍ കൂക്കി വിളിച്ചു.എന്നാല്‍ ദീപക്കിനെതിരായ തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു ജയിലിന് പുറത്തിറങ്ങിയ ഷിംജിതയുടെ പ്രതികരണം.

അറസ്റ്റിലായി 22 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷിംജിത ജയില്‍ മോചിതയായത്.പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം.

മാസത്തില്‍ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. നേരത്തേ ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഷിംജിത മുസ്തഫ ജാമ്യം തേടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

സ്വകാര്യ ബസില്‍ യാത്ര ചെയ്യവെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതില്‍ മനം നൊന്താണ് ദീപക് ജനുവരി 17ന് ജീവനൊടുക്കിയത്. ഒളിവിലായിരുന്ന ഷിംജിത മുസ്തഫ ജനുവരി 21നാണ് വടകരയിലെ ബന്ധുവീട്ടില്‍ നിന്നും പൊലീസിന്റെ പിടിയിലായത്.

 

Recent Posts