India

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

ബംഗ്ലാദേശിനെയും പാകിസ്ഥാനെയും കൂട്ടുപിടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ജയ്ഷായെ വിമര്‍ശിക്കാന്‍ കളമൊരുക്കുകയാണെന്ന് ഏത് കൊച്ച് കുട്ടിക്കും അറിയാം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ക്രിക്കറ്റ് സമിതികളുടെ ചുമതലകളില്‍ വരുന്നവര്‍ ബാറ്റ് പിടിക്കാന്‍ അറിയുന്നവരായിരിക്കണം എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ നിരീക്ഷണം ഐസിസി ചെയര്‍മാന്‍ ജയ് ഷായെ ട്രോളാന്‍ ഉപയോഗിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. രാഹുല്‍ ഗാന്ധിയുടെ ഈയിടെ ബാറ്റ് പിടിക്കാന്‍ അറിയുന്നവരായിരിക്കണം ക്രിക്കറ്റിന്റെ ഭരണസമിതിയില്‍ ഉണ്ടായിരിക്കേണ്ടത് എന്ന് വിമര്‍ശനമുയര്‍ത്തിയിരുന്നു. ബംഗ്ലാദേശിനെയു പാകിസ്ഥാനെയും കൂട്ടുപിടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ജയ്ഷായെ വിമര്‍ശിക്കാന്‍ കളമൊരുക്കുകയാണെന്ന് ഏത് കൊച്ച് കുട്ടിക്കും അറിയാം.

എന്തായാലും ഈ സാഹചര്യത്തില്‍ ശരത് പവാറിനെതിരെ ശക്തമായ പ്രത്യാക്രമണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നു. ബിസിസിഐ പ്രസിഡന്‍റായിരുന്ന എന്‍സിപി നേതാവ് ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയിരുന്നല്ലോ എന്ന രീതിയിലാണ് ഈ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2005 മുതല്‍ 2008 വരെയാണ് ശരത് പവാര്‍ ബിസിസിഐ പ്രസിഡന്‍റായിരുന്നു. പിന്നീട് 2010 മുതല്‍ 2012 വരെ അദ്ദേഹം ഐസിസി പ്രസിഡന്‍റുമായി.അന്ന് കോണ്‍ഗ്രസാണ് ഇന്ത്യ ഭരിച്ചിരുന്നത്. സോണിയാഗാന്ധിയുടെ പിന്തുണയോടെയാണ് ശരത് പവാര്‍ ബിസിസി ഐ പ്രസിഡന്‍റായത്. തെരഞ്ഞെടുപ്പിനായി പോകുമ്പോള്‍ സോണിയാഗാന്ധിയുടെ പ്രത്യേക അനുഗ്രഹം ശരത് പവാര്‍ നേടിയിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള താങ്കളുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കില്ലെന്ന് സോണിയ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ശരത് പവാര്‍ മത്സരിച്ചതും ജയിച്ചതും. 2004 മുതല്‍ 2009 വരെ കേന്ദ്ര കൃഷിമന്ത്രികൂടിയായിരുന്നു ശരത് പവാര്‍ എന്നോര്‍ക്കണം. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയുടെ ജനപ്രിയകളിയായ ക്രിക്കറ്റിനെ ക്രിക്കറ്റ് ഭരണസമിതിയിലൂടെ കോണ്‍ഗ്രസ് നിയന്ത്രിച്ചിരുന്നു എന്നര്‍ത്ഥം.

 

ജയ് ഷാ ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ അല്ലെന്ന് സമ്മതിക്കാം. പക്ഷെ ക്രിക്കര്റ് കളിക്കാനറിയാം. ക്രിക്കറ്റിനോട് അമിതമായ അഭിനിവേശവും ഉണ്ട്. അമിത് ഷായുടെ മകന്‍ ജയ് ഷാ നല്ലൊരു മാനേജ്മെന്‍റ് വിദഗ്ധനാണ്. 2019ല്‍ അദ്ദേഹം ബിസിസി ഐ സെക്രട്ടറിയായിരുന്ന കാലത്ത് ഇന്ത്യയുടെ ക്രിക്കറ്റ് വരുമാനത്തില്‍ വന്‍കുതിപ്പ് നേടിക്കൊടുത്ത വ്യക്തിയാണ് ജയ് ഷാ. പുരുഷന്മാരുടെ പ്രീമിയര്‍ ലീഗ് പോലെ വനിതകള്‍ക്കും ഒരു പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുകയും വനിതാക്രിക്കറ്റര്‍മാര്‍ക്ക് പുരുഷന്മാരുടേതിന് തുല്ല്യമായ വരുമാനം ഉറപ്പാക്കുകയും ചെയ്തത് ജയ് ഷായുടെ വലിയ വിജയമാണ്. 2028ലെ ഒളിമ്പിക്സില്‍ ക്രിക്കറ്റിനെ ഒരിനമായി ഉള്‍പ്പെടുത്തിയത് ജയ് ഷായുടെ സമ്മര്‍ദ്ദഫലമായാണ്. ഐപിഎല്ലിനെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ സ്പോര്‍ട്സ് ലീഗാക്കി മാറ്റാന്‍ കഴിഞ്ഞതും ജയ് ഷായുടെ കാലത്താണ്. ഇന്ത്യ 2024ല്‍ ഐസിസി ടി20 കിരീടം നേടി. ഇത്രയും തിളക്കമാര്‍ന്ന ഒരു നേതൃത്വം ബിസിസിഐയ്‌ക്ക് നല്‍കിയതിന്റെ പേരിലാണ് ജയ് ഷായെ ക്രിക്കറ്റിലെ അന്താരാഷ്‌ട്ര സമിതിയായ ഐസിസി അവരുടെ തലപ്പത്തേക്ക് കൊണ്ടുപോയത്. 2024 മുതല്‍ ഐസിസി ചെയര്‍മാന്‍ ആണ് ജയ് ഷാ.

പാകിസ്ഥാനും ബംഗ്ലാദേശും ജയ് ഷായെ ആക്രമിക്കുന്നു
പാകിസ്ഥാനും ബംഗ്ലാദേശം 2026 ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിച്ചുകൊണ്ട് ഐസിസി ചെയര്‍മാനായ ജയ്ഷായെ ആക്രമിക്കുകയാണ്. ഇന്ത്യയിലെ‍ മത്സരങ്ങള്‍ ബഹിഷ്കരിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. വേണ്ടത്ര സുരക്ഷ ലഭിച്ചേക്കില്ലെന്ന കാരണം പറഞ്ഞാണ് ബംഗ്ലാദേശ് മത്സരം ബഹിഷ്കരിക്കുന്നത്. ടൂര്‍ണ്ണമെന്‍റ് ബഹിഷ്കരിക്കില്ലെങ്കിലും ഇന്ത്യയ്‌ക്കെതിരെ ഫെബ്രുവരി 15ന് നടക്കേണ്ട മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ഇന്ത്യയെയും ജയ് ഷായെയും ലക്ഷ്യം വെച്ചുള്ള ബംഗ്ലാദേശ്, പാകിസ്ഥാന്‍ നീക്കത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

Recent Posts