ഭുവനേശ്വർ: ഒഡീഷയിലെ കേന്ദ്രപാദ ജില്ലയിൽ പതിറ്റാണ്ടുകളായി അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാരെ കഴിഞ്ഞ മാസം ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.
കേന്ദ്രപാദ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗാരാപൂർ ഗ്രാമത്തിൽ സാധുവായ പൗരത്വ രേഖകളില്ലാതെ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പുരുഷന്മാരെയാണ് നാടുകടത്തിയത്. മുൻതാസ് ഖാൻ (65), ഇൻസാൻ ഖാൻ (59), ആമിന ബീബി (70) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ 40 വർഷത്തിലേറെയായി ജില്ലയിൽ താമസിക്കുന്നവരാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പൗരത്വ പരിശോധനയ്‌ക്കിടെ സാധുവായ ഇന്ത്യൻ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് നവംബർ 18 ന് മൂവരെയും കസ്റ്റഡിയിലെടുത്തതായി കേന്ദ്രപാദ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് കതാരിയ പറഞ്ഞു. മൂവരും ഗാരാപൂർ ഗ്രാമത്തിൽ അനധികൃതമായി താമസിച്ചിരുന്നു. ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആഭ്യന്തര മന്ത്രാലയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഡിസംബർ 24 ന് കേന്ദ്ര സർക്കാർ അവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി.
മൂന്ന് പേരുടെയും കൈവശം ആധാർ കാർഡുകൾ, ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ, മറ്റ് രേഖകൾ എന്നിവ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ശേഷം അവരുടെ ബംഗ്ലാദേശ് പൗരത്വം സ്ഥിരീകരിച്ചു, തുടർന്ന് നാടുകടത്തൽ നടപടികൾ ആരംഭിച്ചത്.
അതേ സമയം ജില്ലയിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാർക്കെതിരായ നടപടി തുടരുമെന്ന് എസ്പി കതാരിയ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുമായി ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















