ന്യൂദല്‍ഹി: ആരാണ് എം.എം. നരവനെ? മുൻ കരസേന മേധാവിയായിരുന്നു ജനറൽ എം എം നരവനെ. ജനറല്‍ ബിപിന്‍ റാവത്ത് 2019 ഡിസംബറില്‍ കരസേനാമേധാവിയായി വിരമിച്ചപ്പോഴാണ് നാല് സ്റ്റാറുള്ള ഉദ്യോഗസ്ഥനായ എം.എം. നരവനെ ആ സ്ഥാനം ഏറ്റെടുത്തത്.
2022 ഏപ്രിലില്‍ ആണ് നരവനെ സൈന്യത്തില്‍ നിന്നും വിരമിക്കുന്നത്. യാതൊരു വിവാദവുമില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെയാണ് സാധാരണയായി കരസേന മേധാവിയായി നിയമിക്കുക പതിവ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനായിരുന്നു മുന്‍ കരസേനാമേധാവി എം.എം. നരവനെ.
ആത്മകഥ പെന്‍ഗ്വിന്‍ ബുക്സിന് നല‍്കിയതില്‍ നരവനെ ദുഖിക്കുന്നുണ്ടാകണം
ചൈനയുമായുള്ള ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞ ഒരു ചെറിയ പരാമര്‍ശത്തില്‍ കയറിപ്പിടിച്ചാണ് കാരവന്‍ മാസിക അദ്ദേഹത്തെ രാജ് നാഥ് സിങ്ങിനെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനാക്കി മാറ്റിയിരിക്കുന്നത് എന്നോര്‍ക്കണം. ഒരിയ്‌ക്കലും കേന്ദ്രസര്‍ക്കാരിന് എതിരല്ലാത്ത, ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന, കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജീവന്‍പണയം വെച്ച് ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള, അച്ചടക്കമുള്ള ഒരു ഉദ്യോഗസ്ഥനെയാണ് രാഹുല്‍ ഗാന്ധി ഈ ലേഖനത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയുടെ പ്രതിരോധമന്ത്രിയെ വിമര്‍ശിക്കുന്ന സൈനികമേധാവി എന്ന പ്രതിച്ഛായ നല്‍കാന്‍ ശ്രമിക്കുന്നത്. നരവനെ പോലും ഇപ്പോള്‍ ഈ ആത്മകഥ രചിക്കാന്‍ പെന്‍ഗ്വിന്‍ ബുക്സിന് അനുമതി നല്‍കിയതില്‍ ദുഖിക്കുന്നുണ്ടാവണം.
ഗാന്ധി കുടുംബം ഇത്രയ്‌ക്ക് അധപതിച്ചോ?
പ്രിയങ്ക പറയുന്നത് ഈ പുസ്തകത്തിലെ ഒരു വരിയെയാണ് മോദി സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്നാണ്. വാസ്തവത്തില്‍ നരവനെയുടെ വരിയ്‌ക്ക് ഇല്ലാത്ത അര്‍ത്ഥം നല്‍കി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് കാരവനിലെ ലേഖനവും കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇന്ത്യയിലെ കരസേനമേധാവി ആയിരുന്ന ഉദ്യോഗസ്ഥന്‍, മൂന്ന് സേനകളുടെയും തലവനായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുടെ കഴിവിനെ സംശയിച്ചു എന്ന രീതിയിലാണ് ഇവരുടെ വ്യാഖ്യാനം. അത് അനുവദിക്കാനാവില്ല. സ്വന്തം രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഉദ്ദേശിക്കാത്ത അര്‍ത്ഥം ഒരു മുന്‍ കരസേനമേധാവിയുടെ മേല്‍ കെട്ടിവെയ്‌ക്കുന്ന രീതിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അധപതിച്ചുവല്ലോ എന്ന് ഓര്‍ത്ത് ഇന്ത്യയിലെ മുന്‍ ഉന്നത സൈനികോദ്യോഗസ്ഥര്‍ ദുഖിക്കുന്നുണ്ടാകണം.
നരവനെ മറ്റൊരു ലക്ഷ്യത്തോടെയാണ് ഈ ആത്മകഥ രചിച്ചത്. നേതൃഗുണം, മാനേജ് മെന്‍റ് എന്നീ കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് അടുത്ത തലമുറയ്‌ക്ക് പറഞ്ഞുകൊടുക്കാനാണ് അദ്ദേഹം ഈ പുസ്തകം രചിച്ചത്. സൈനികശക്തിയെ ദേശീയാധികാരത്തിന്റെ ഫലപ്രദമായ ശക്തിയാക്കി മാറ്റാന്‍ എന്തെല്ലാം ചെയ്യണമെന്നും അദ്ദേഹം ഈ ആത്മകഥയിലൂടെ പറഞ്ഞുതരാന്‍ ഉദ്ദേശിക്കുന്നു. പ്രതികൂല കാലാവസ്ഥയെ മറികടക്കാന്‍ കരുത്തും മനസാന്നിധ്യവും വേണമെന്നും ഇദ്ദേഹം പറഞ്ഞുതരാന്‍ ശ്രമിക്കുന്നു. പക്ഷെ ഈ പുസ്തകം 2024ല്‍ പ്രസിദ്ധീകരിക്കാന്‍ പെന്‍ഗ്വിന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും സൈനികമേധാവിയുടെ ആത്മകഥയായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയതിന് ശേഷം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കപ്പെടുകയായിരുന്നു. അതിനാല്‍ പുസ്തകം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. “ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി” എന്നാണ് ഈ ആത്മകഥയുടെ പേര്.
നരവനെയുടെ ജീവിതം
ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥന്റെ മകനായാണ് ജനിച്ചത്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠിച്ചു.പിന്നീട് ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പഠിച്ചു. ഡിഫന്‍സ് സ്റ്റഡീസില്‍ എംഫില്‍ എടുത്തു.
1980 ജൂണില്‍ സിഖ് ലൈറ്റ് ഇന്‍ഫാന്‍ട്രിയുടെ ഏഴാം ബറ്റാലിയനില്‍ ചേര്‍ന്നു. ജമ്മു കശ്മീരിലെ രാഷ്‌ട്രീയ റൈഫിളില്‍ രണ്ടാം ബറ്റാലിയനില്‍ ഉദ്യോഗസ്ഥനായി. 106 ഇന്‍ഫന്‍ട്രി ബ്രിഗേഡിലും ജോലി ചെയ്തു. അസം റൈഫിള്‍സിനെയും നയിച്ചിട്ടുണ്ട്. കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവാദത്തിനെതിരായ ദൗത്യങ്ങളില്‍ പങ്കാളിയായി. 2019 ഡിസംബറില്‍ ജനറല്‍ ബിപില്‍ റാവത്ത് വിരമിച്ചപ്പോള്‍ കരസേനയുടെ മേധാവിയായി.
















