കലോത്സവത്തിന്റെ ആവേശം വാനോളമുയര്‍ത്തി തൃശ്ശൂര്‍ ടൗണ്‍ഹാളിലെ ‘പവിഴമല്ലി’ വേദിയില്‍ അരങ്ങേറിയ എച്ച്എസ്എസ് വിഭാഗം ചവിട്ടുനാടകം, മത്സരത്തിനപ്പുറം ലോക നാടകചരിത്രത്തിലെ പരിണാമഘട്ടങ്ങള്‍ വിളിച്ചോതുന്ന ചുവടുവെപ്പുകളായി മാറി. കേരളത്തിന്റെ തീരദേശങ്ങളില്‍ രൂപംകൊണ്ട ഈ കലാരൂപം വിശ്വസാഹിത്യത്തിലെ ഇതിഹാസങ്ങളുമായി ചേര്‍ത്തുവെച്ചാണ് ഇത്തവണ വിദ്യാര്‍ത്ഥികള്‍ വേദിയിലെത്തിച്ചത്.
യൂറോപ്യന്‍ ഓപ്പറകളുടെ ശൈലിയോട് അടുത്തുനില്‍ക്കുന്ന ചവിട്ടുനാടകത്തിന്റെ ചുവടുകളില്‍ ഗ്രീക്ക്-റോമന്‍ നാടകധാരയുടെ ആഴം പ്രകടമായിരുന്നു. സോഫോക്ലിസിന്റെയും യൂറിപ്പിഡിസിന്റെയും ട്രാജഡികളെ അനുസ്മരിപ്പിക്കുന്ന വിധം മനുഷ്യവിധിയും അധികാരമോഹങ്ങളും പ്രമേയമാക്കിയ അവതരണങ്ങള്‍ പ്രേക്ഷകരെ അതിപുരാതന കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഷെയ്‌ക്‌സ്പിയര്‍ കൃതികളുടെ ലാറ്റിന്‍ ശൈലിയിലുള്ള ആവിഷ്‌കാരം വില്യം ഷെയ്‌ക്‌സ്പിയറുടെ വിശ്വപ്രസിദ്ധമായ ‘മാക്ബത്ത്’, ‘ജൂലിയസ് സീസര്‍’ എന്നീ കൃതികള്‍ ചവിട്ടുനാടക ശൈലിയിലേക്ക് മാറിയപ്പോള്‍ അത് വിസ്മയകരമായ കാഴ്ചയായി. അധികാരം പിടിച്ചെടുക്കാനുള്ള ആര്‍ത്തിയും വഞ്ചനയും പാട്ടുകളിലൂടെയും വേഷപ്പകര്‍ച്ചയിലൂടെയും അവതരിപ്പിക്കപ്പെട്ടു. ചവിട്ടുനാടകത്തിന്റെ അടിസ്ഥാനമായ നായക പരിവേഷങ്ങള്‍ ഈ ക്ലാസിക് നാടകങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കി. ഇംഗ്ലീഷ് നാടകവേദിയിലെ സങ്കീര്‍ണ്ണതകള്‍ ചവിട്ടുനാടകത്തിന്റെ ആയോധനമുറകളുമായി സമന്വയിപ്പിച്ച അവതരണങ്ങള്‍ വേദിയില്‍ ശ്രദ്ധ നേടി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് സ്വാധീനത്താല്‍ കേരളത്തില്‍ വേരുറപ്പിച്ച ഈ കലാരൂപം, വിദേശ പ്രമേയങ്ങളെ എങ്ങനെ തദ്ദേശീയമായ താളത്തിലേക്ക് മാറ്റിപ്പണിതു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പവിഴമല്ലി വേദിയിലെ പ്രകടനങ്ങള്‍.
















