വാക്കുകളേക്കാള്‍ കരുത്തോടെ ആശയങ്ങള്‍ സംവദിക്കുന്ന വേദിയായി കലോത്സവത്തിലെ . ശംഖുപുഷ്പം’ വേദിയില്‍ അരങ്ങേറിയ സമകാലിക വിഷയങ്ങളുടെ തീവ്രമായ അവതരണങ്ങളാണ് കാണികളെ ആകര്‍ഷിച്ചത്. സമൂഹത്തെ വേട്ടയാടുന്ന പല പ്രധാന വിഷയങ്ങളും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചടുലമായ ചലനങ്ങളിലൂടെ അരങ്ങിലെത്തിച്ചു.
ഡോക്ടര്‍ വന്ദന കൊലക്കേസ്, ചാന്ദിനി കൊലക്കേസ്, വിദ്യാര്‍ത്ഥിയായ ഷഹബാസിന്റെ കൊലപാതകം തുടങ്ങിയ സമീപകാല സംഭവങ്ങള്‍ പ്രമേയമായപ്പോള്‍, ഭഗത് സിംഗിന്റെ പോരാട്ടം, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ തുടങ്ങിയ ചരിത്ര സംഭവങ്ങളും വേദിയില്‍മൂകാഭിനയ മത്സരം പുനരാവിഷ്‌കരിക്കപ്പെട്ടു. പുലിറ്റ്സര്‍ സമ്മാനര്‍ഹമായ കെവിന്‍ കാര്‍ട്ടറുടെ പ്രസിദ്ധമായ ചിത്രം ആധാരമാക്കി ആവിഷ്‌കരിച്ച പ്രകടനം വേറിട്ടുനിന്നു. 18-ഓളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍, അഭ്യാസപ്രകടനങ്ങളും ചടുലമായ നൃത്തച്ചുവടുകളും കാണികളെ ഹരംകൊള്ളിച്ചു.
അവതരണ മികവിനൊപ്പം തന്നെ ചില പ്രകടനങ്ങള്‍ ഉയര്‍ത്തുന്ന ആശയപരമായ വൈരുദ്ധ്യങ്ങളും ഇത്തവണ ചര്‍ച്ചയായിട്ടുണ്ട്. ‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’ എന്ന രീതിയില്‍ നിയമം കയ്യിലെടുക്കുന്ന പ്രവണതകളെയും അച്ഛന്റെ പ്രതികാരം പോലുള്ള വൈകാരിക വിഷയങ്ങളെയും മുന്‍നിര്‍ത്തിയുള്ള അവതരണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഇത്തരം ‘സ്വയം നീതി’ കണ്ടെത്തുന്ന ആശയങ്ങള്‍ വിദ്യാര്‍ത്ഥികളിലും പൊതുസമൂഹത്തിലും തെറ്റായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണവും ഇതിനിടെ ഉയര്‍ന്നു .
വേദിയുടെ പരിമിതികളെക്കുറിച്ച് ചില മത്സരാര്‍ത്ഥികള്‍ പരാതിപ്പെട്ടുവെങ്കിലും മത്സരങ്ങള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയായി. പ്രതികാര ബുദ്ധി പ്രമേയമാക്കുന്ന ചില അവതരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, സാമൂഹിക ബോധമുള്ള ഒരു തലമുറയുടെ കരുത്തുറ്റ ശബ്ദമായി ഈ വര്‍ഷത്തെ മൂകാഭിനയ വേദി ശ്രദ്ധേയമായി.
ഇങ്ങനെയും അധ്യാപകര്‍ ഉണ്ടിവിടെ
കൊമേഴ്‌സ് അധ്യാപികയ്‌ക്കു മലയപുലയാട്ടത്തില്‍ എന്തുകാര്യം എന്നുചോദിക്കരുത്. തനത് കലയില്‍ കൊട്ടാരക്കര ദേവിവിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ എ ഗ്രേഡ് തിളക്കം യഥാര്‍ഥത്തില്‍ മായ ചന്ദ്രന് അവകാശപ്പെട്ടതാണ്. യു ട്യൂബ് നോക്കിയും, പലയിടങ്ങളില്‍ നിന്ന് കണ്ടുപഠിച്ചും, കുട്ടികളെ പഠിപ്പിച്ചതിന്റെ നിറവാണ് ആ വിജയത്തില്‍ ഉണ്ടായിരുന്നത്.
കുഴല്‍ വിളിയോടെ ആട്ടം തുടങ്ങി.കൈകൊട്ടി കളിച്ചും ശരീരം പ്രത്യേക രീതിയില്‍ ചലിപ്പിച്ചും അവര്‍ നൃത്തം ചെയ്തു. താളത്തിന്റെ മുറുക്കത്തിനനുസരിച്ച് നൃത്തത്തിന്റെ വേഗത കൂടിവന്നു. അതോടെ മുന്നിലെ സദസ്സിനും ആവേശമായി.
ഇടക്ക് കോലുകള്‍ ഉപയോഗിച്ചുള്ള കളിയും ഉണ്ട്.
മലയപുലയാട്ടത്തെ പറ്റി പറഞ്ഞ് പഠിപ്പിച്ചു കൊടുത്തത് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപിക മായാചന്ദ്രന്‍ ആണ്. കുട്ടികള്‍ക്ക് ഒപ്പം രാപകല്‍ വ്യത്യാസമില്ലാതെ അവര്‍ അദ്ധ്വാനിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വിജയിക്കാന്‍ സാധിക്കാത്തതിനാലാണ് ഉറച്ച മനസ്സോടെ മായതന്നെ പഠിപ്പിച്ചു തുടങ്ങിയത്. 40-ആം വയസ്സില്‍ മായ ഭരതനാട്യം അരങ്ങേറ്റം നടത്തി. കുട്ടിക്കാലത്തു കലോത്സവത്തില്‍ പങ്കെടുക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ആ അവസ്ഥ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവരുതെന്ന് ഉറപ്പിച്ചാണ് പഠിപ്പിച്ചു തുടങ്ങാന്‍ തീരുമാനിച്ചത്.
തൃശൂരിലേക്ക് വണ്ടി കയറുമ്പോള്‍ തികഞ്ഞ ആത്മവിശ്വാത്തിലായിരുന്നു അധ്യാപിക. വേദിയില്‍ തടിച്ചു കൂടിയ കാണികള്‍ക്ക് മുന്നില്‍ ആ ആത്മവിശ്വാസം മികച്ച പ്രകടനമായി.
തിരിച്ചു കൊല്ലത്തേക്ക് മടങ്ങുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ഈ 12 അംഗ സംഘത്തിന് നിറയെ കയ്യടികള്‍ ബാക്കി. എല്ലാ പ്രതിസന്ധികളെയും തല്ലി തോല്‍പ്പിച്ചതിന്റെ അഭിമാനവും…
















