തൃശ്ശൂര്‍: ഒരു ജനതയുടെ സ്വത്വത്തെയും പാരമ്പര്യത്തെയും അടയാളപ്പെടുത്തുന്ന മങ്ങലംകളി കലോത്സവ വേദിയെ കീഴടക്കി.
വടക്കേ മലബാറിലെ ഗോത്രവര്‍ഗക്കാരായ മാവിലന്‍, മലവേട്ടുവന്‍ സമുദായങ്ങളുടെ വിവാഹാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത മങ്ങലംകളി സംസ്ഥാന കലോത്സവ വേദിയെ ഗോത്രസമൂഹത്തിന്റെ സര്‍ഗാവിഷ്‌കാരത്തിന്റെ അരങ്ങാക്കി മാറ്റി. കാസര്‍കോട് പ്രദേശത്ത് ഒരു കാലത്ത് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ കണ്ണീരിന്റെ ഉപ്പും ഗോത്രജീവിതത്തിന്റെ മാധുര്യവും കലര്‍ന്ന കലാവൈഭവത്തിന്റെ ചാരുത പ്രകടമായി.
സമുദായത്തിലെ വിവാഹച്ചടങ്ങിന് തലേന്ന് സ്ത്രീകളെല്ലാവരും ചേര്‍ന്ന് ആടിപ്പാടിയാണ് മങ്ങലംകളി അവതരിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും തുടികൊട്ടിപ്പാട്ടിനൊപ്പം ചുവടുവെക്കുന്നു. ഗോത്രസംസ്‌കാരവുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങള്‍ ഉള്‍പ്പെട്ട തുളു ഭാഷയിലുള്ള ഗാനങ്ങള്‍ പാടിയാണ് നൃത്തം വെക്കുന്നത്. ഇത് അവസാനഘട്ടത്തില്‍ സ്വന്തം ദേഹത്ത് അടിച്ചുകൊണ്ടാണ് കളി അവസാനിപ്പിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ പ്രതിഷേധസൂചകമായ ആത്മപീഡയായി ഇതിനെ ചിലര്‍ വിലയിരുത്തുന്നു. വിനോദോപാധി എന്നതിലുപരി, ഒരു ജനതയുടെ ചരിത്രവും സംസ്‌കാരവും വിശ്വാസവും ഉള്‍ച്ചേര്‍ന്ന ഈ കലാരൂപത്തെ ഒട്ടും വെള്ളം ചേര്‍ക്കാതെയാണ് മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം മുതലാണ് സ്‌കൂള്‍ കലോത്സവത്തില്‍ മങ്ങലംകളി, ഇരുളനൃത്തം, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയാട്ടം തുടങ്ങിയ ഗോത്രകലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയത്.
















