മോഹന്‍ലാലിനോളം മലയാളി സ്നേഹിച്ച അമ്മ മുഖമാണ് ശാന്തകുമാരിയമ്മ . മലയാള സിനിമയുടെ യശസ് ഉയർത്തിയ മകനെ നൽകിയ അമ്മ . എത്ര വലിയ താരമാണെങ്കിലും അമ്മയായിരുന്നു ലാലു എന്ന മകന് എല്ലാം . ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചപ്പോള്‍ ലാല്‍ ആദ്യം എത്തിയതും ശാന്തകുമാരിയമ്മക്കരികിലേക്കാണ്.
പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അമ്മയ്‌ക്ക് സംസാരിക്കാന്‍ കഴിയില്ലെന്ന് രണ്ട് വര്‍ഷം മുന്‍പ് ഒരു കുറിപ്പിലൂടെ താരം വെളിപ്പെടുത്തിയിരുന്നു.കണ്ണുകളിലൂടെയാണ് താന്‍ അമ്മയോട് സംസാരിക്കുന്നതെന്നും കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍ താന്‍ ആ സ്നേഹവും വാല്‍സല്യവും അറിയുന്നുവെന്നുമാണ് അദ്ദേഹം എഴുതിയത്. പണ്ട് അമ്മ ഉരുള ഉരുട്ടി നല്‍കിയത് പോലെ താന്‍ അമ്മയെ ഊട്ടാറുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു.
തന്റെ അച്ഛന് മറവിരോഗം ബാധിച്ചിരുന്ന കാലത്തെ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട് . ആഘോഷങ്ങള്‍ക്കെല്ലാം കൊച്ചുകുഞ്ഞിനെ പോലെയാണ് അമ്മ അച്ഛനെ കൊണ്ടു നടന്നിരുന്നത്. ചോറുരുള വായില്‍വെച്ച് കൊടുത്തു.താന്‍ അഭിനയിച്ച സിനിമ കാണാനായി അമ്മയും താനും ചേര്‍ന്ന് അച്ഛനെ തിയറ്ററിലേക്ക് കൈപിടിച്ചുകൊണ്ടുപോയി. ഓരോന്നും പറഞ്ഞ് കൊടുത്ത് അച്ഛനൊപ്പം അമ്മ സിനിമ കണ്ടു. അപ്പോഴും അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാൻ കണ്ടിരുന്നു. അമ്മയെ ആരും ഒന്നും പഠിപ്പിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
‘ അച്ഛനു മറവിരോഗം വന്നു തുടങ്ങിയപ്പോൾ ആദ്യം അതു തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്തെല്ലാം ഈ രോഗം വന്ന പലരെയും വീടിനു പുറത്തു കൊണ്ടുപോകാൻ ആരും തയാറാകുമായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും അറിയില്ല. എന്നാൽ എന്റെ അമ്മ അച്ഛനെ കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും ൈകപിടിച്ചു കൊണ്ടുപോയി. കുട്ടികളോടെന്നപോലെ എല്ലാം വീണ്ടും വീണ്ടും പറഞ്ഞു കൊടുത്തു. പലപ്പോഴും ചോറുരുള വായിൽവച്ചുകൊടുത്തു.
ഞാൻ അഭിനയിച്ച സിനിമ കാണാൻ തിയറ്ററിൽ അച്ഛനെ കൈപിടിച്ചു കൊണ്ടുപോയത് അമ്മയും ഞാനും കൂടിയാണ്. സ്ക്രീനിൽ എന്നെ അച്ഛൻ തിരിച്ചറിഞ്ഞുവോ എന്നെനിക്കറിയില്ല. പക്ഷേ അമ്മയ്‌ക്ക് അതു വലിയ സന്തോഷമായിരുന്നു. അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാൻ കണ്ടു. കല്യാണം കഴിച്ച കാലത്തെന്നപോലെ അമ്മ അച്ഛനോടൊപ്പമിരുന്ന് ആ സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഒരു ഡോക്ടറും പറഞ്ഞു കൊടുത്തു ചെയ്യിച്ചതല്ല. അമ്മയ്‌ക്ക് എല്ലാം അറിയാമായിരുന്നു.
ആരാണിതെല്ലാം അമ്മയെ പഠിപ്പിച്ചത് ?
ഒരമ്മയെയും ആരും ഒന്നും പഠിപ്പിക്കേണ്ട…
അതാണ് അമ്മ.
















