മൂന്നുതലത്തിലൂടെയാണ് ഈ മായാപ്രപഞ്ചം നിലനിന്നുപോരുന്നത്.
1. അതിസൂക്ഷ്മം: ഈശ്വരേച്ഛയ്‌ക്കായി നിലകൊള്ളുന്ന അവസ്ഥ.
2. സൂക്ഷ്മം: ഈശ്വരേച്ഛയെ സ്ഥൂലാവസ്ഥയിലേക്കാക്കാന്‍ നിലകൊള്ളുന്ന അവസ്ഥ.
3. സ്ഥൂലം: സൃഷ്ടിക്കായി നിലകൊള്ളുന്ന അവസ്ഥ. പഞ്ചഭൂതാത്മകമായ ഒരു സൃഷ്ടി പ്രകടമാകാന്‍ ഈ മൂന്നവസ്ഥ കഴിയണം. ഈ അവസ്ഥ മൂന്നും അടിസ്ഥാനപരമായി പരപ്രേരണകൂടാതെ സ്വയമേ വന്നുകൊണ്ടിരിക്കുന്നവയാണ്. ഒരുസൃഷ്ടി നടന്നുകഴിഞ്ഞാല്‍ ഇവയ്‌ക്കിടക്കുണ്ടാകുന്ന തടസത്തെ അകറ്റാന്‍ യന്ത്രത്തില്‍ എണ്ണയിടുന്നപോലെയാണ് ദേവാരാധനയും ക്ഷേത്ര ദര്‍ശനവും മറ്റും. ഇതിന് ജാതിയും മതവുമൊന്നും തടസമാകുന്നില്ല.
ഒരു ദേവാരാധനയും ഒരു ക്ഷേത്രദര്‍ശനവും പ്രത്യക്ഷമായി ക്ഷിപ്രഫലങ്ങള്‍ നമ്മില്‍ ഉളവാകുകയില്ല. നമ്മുടെ കര്‍മ്മമണ്ഡലത്തില്‍ ഉറങ്ങികിടക്കുന്നതായ അറിവിനെ ഉത്തേജിപ്പിക്കുക മാത്രമാണ് ഇവ ചെയ്യാറുള്ളത്. ജന്മനാ നമ്മില്‍ ഉളവായ കര്‍മ്മവാസനകള്‍ പ്രാവര്‍ത്തികമാക്കി തുടരവേ ചില സാഹചര്യങ്ങളില്‍ ഒരു മന്ദീഭവിക്കലുണ്ടാകും. ഈ മന്ദീഭവിക്കലിനു കാരണമാകുന്ന സാഹചര്യത്തെ മാറ്റി ഉത്തേജിപ്പിക്കുകയും ഉള്ളിലുറങ്ങിക്കിടക്കുന്ന കര്‍മ്മവാസനയെ ഉണര്‍ത്തുകയുമാണ് ആരാധനയിലൂടെ സാധ്യമാകുക. അല്ലാതെ ആരാധനയിലൂടെ തന്നുള്ളില്‍ ഇല്ലാത്തതൊന്നും പുതുതായി നേടാനാവില്ല. ഒരാള്‍ തന്നുള്ളിലെ കര്‍മ്മവാസന തടസംകൂടാതെ നിര്‍വ്വഹിച്ചുകൊണ്ടിരിക്കവേ അതില്‍നിന്നും വേറിട്ടുപോകുകയോ ഇച്ഛാശക്തി നഷ്ടപ്പെടുകയൊ ചെയ്താല്‍ നമുക്ക് ദേവാരാധനയിലൂടെ മനസിനെ ഏകാഗ്രമാക്കി ആ കര്‍മ്മത്തിലേക്കു തിരിച്ചുവരാന്‍ സാധിക്കും. അല്ലാതെ പക്ഷിയുടെ പറക്കാനുള്ള കഴിവ് മൃഗത്തിനുകൊടുക്കാന്‍ ദേവതക്കു കഴിയില്ല.
ഇതു നാറാണത്തു ഭ്രാന്തന്‍ ഒരു കാലിലെ മന്ത് മാറ്റേ കാലിലേക്കു മാറ്റിയ കഥയിലൂടെ നമ്മേ പഠിപ്പിക്കുന്നു. ഓരൊ സൃഷ്ടിയുടേയും ഉള്ളില്‍ അനവധി കര്‍മ്മങ്ങള്‍ മറഞ്ഞു കിടക്കുന്നുണ്ടാവും. അതിനാവശ്യമായ അറിവുനേടിയാല്‍പ്പിന്നെ അതു പ്രാവര്‍ത്തികമാക്കാന്‍ ഇച്ഛാശക്തി ആവശ്യമാണ്. ഈ ഇച്ഛാശക്തി പരിപൂര്‍ണ്ണമാകുന്നതും സാക്ഷാത്ക്കരിക്കുന്നതും അതിനാധാരമായ ദേവതയിലൂടെയാണ്. ദൃഷ്ടാന്തമായിപ്പറഞ്ഞാല്‍ ഒരാള്‍ ഒരു കര്‍മ്മം യാതൊരു പിഴവുമില്ലാതെ തുടരവേ മനസ്സ് അതില്‍നിന്നും വ്യതിചലിച്ച് ആ പ്രവൃത്തിയില്‍ താല്‍പര്യംകുറഞ്ഞ് മറ്റൊന്നും ചെയ്യാതെ ഉദാസീനമാകാം. എന്നാല്‍ ചെയ്തുപോന്ന പ്രവൃത്തിയില്‍ എല്ലാ കഴിവുകളും ഉണ്ടെന്നിരിക്കെ മനസ്സു മാത്രമാണ് പിന്മാറുക. ഇവിടെയാണ് ശാസ്ത്രം കൈമലര്‍ത്തുക. ഇത്തരത്തിലുള്ള അലസ പ്രവണതയെ മാറ്റി ഊര്‍ജ്ജസ്വലതയെ തിരികെയെത്തിക്കുന്നതിലാണ് ദേവാരാധനയും ക്ഷേത്രദര്‍ശനവും ഉപകാരപ്രദമാകുന്നത്. തന്റെ കര്‍മ്മം ഒടുങ്ങാത്ത സന്ദര്‍ഭത്തില്‍ മാത്രമേ ഇതു പ്രയോജനപ്പെടുകയുള്ളു.
അതായത് എല്ലാ അടവുകളും അറിയുന്ന ധീരനായ ഒരു യോദ്ധാവ് പെട്ടെന്ന് യുദ്ധവിരക്തനാകുന്നതും പ്രായാധിക്യത്താല്‍ പിന്മാറുന്നതും രണ്ടു വിധമാണല്ലോ. പ്രായാധിക്യത്താലുള്ള പിന്മാറ്റം പ്രകൃതി നിയമമാണ്. അത് ആരാധനയാല്‍ മാറ്റാന്‍ ആവുകയില്ല. എന്നാല്‍ യുവയോദ്ധാവിനു യുദ്ധവിരക്തി വന്നാല്‍ അത് ആരാധനയിലൂടം മാറ്റിയെടുക്കാനാവും. ഈ വ്യത്യാസം തിരിച്ചറിയാതെ ദേവതയെ തിരസ്‌കരിക്കുന്ന രീതിയാണ് ഇന്നത്തെ അറിവില്ലായ്‌മ.
ഏതൊരു വ്യക്തിയുടേയും ഉള്ളിലെ അറിവ് ധാതുക്കളാല്‍ നിറഞ്ഞ പര്‍വ്വതം പോലെയാണ്. പര്‍വ്വതത്തില്‍ നിന്നും ആവശ്യാനുസരണം ഓരോ ധാതുവിനേയും തരംതിരിച്ചെടുത്ത് ഉപയോഗപ്രദംആക്കുന്നതു പോലെയാണു വിദ്യയും. വിദ്യ ഏതുതന്നെയായാലും ഉപയോഗപ്രദം ആക്കുന്നത് അനുസരിച്ചാണ് അതിന്റെ മൂല്യം ഉണ്ടാവുക. സ്വര്‍ണവും ഇരുമ്പും തമ്മില്‍ നാം ധരിക്കുന്ന മൂല്യമല്ല. മറിച്ച് ലഭ്യതയും ഉപയോഗവുമാണ് മാനദണ്ഡം. യോദ്ധാക്കള്‍ അവരുടെ വാള്‍ പരുവപ്പെടുത്തിയ ഇരുമ്പിലാകും നിര്‍മ്മിക്കുക. ജീവന്‍മരണ പോരാട്ടത്തിനായി സ്വര്‍ണ്ണത്തില്‍ തീര്‍ത്ത വാള്‍ വെറുതേ കൊടുത്താലും കൊണ്ടുപോകില്ല. ആഡംബരത്തിന് വാളിന്റെ പിടിയിലേ സ്വര്‍ണംകെട്ടാറുള്ളൂ യുദ്ധത്തില്‍ എന്ത് ആഡംബരം.?
ഇങ്ങനെയാണ് ചരാചരങ്ങളിലും ജാതിവ്യവസ്ഥയുണ്ടായത്. പ്രാചീനര്‍ ഓരോതരം കര്‍മ്മത്തിനായി അടിസ്ഥാന അറിവു സമ്പാദിച്ചവരെ തിരിച്ചറിഞ്ഞ നാമം ഇന്ന് അവജ്ഞയായി. തിരിച്ചറിവില്ലാതെ അത് ഇന്നു കാണുന്ന ജാതി വ്യവസ്ഥയായി. തേങ്ങയുണ്ടാകുന്ന വൃക്ഷത്തെ തെങ്ങ് എന്നു പറയുന്നു. നാളികേരം അവശ്യവസ്തു ആയതിനാല്‍ തെങ്ങിനു മൂല്യം കൂടും. അപ്പോള്‍ മാവ് ഞാനും വൃക്ഷമാണ് എന്നു തര്‍ക്കിച്ചാല്‍ തെങ്ങിന്റെ അവസ്ഥയിലേക്ക് എത്താനാവില്ല. വേണമെങ്കില്‍ പേരുമാറ്റാം പക്ഷേ അതുകൊണ്ട് അവസ്ഥ മാറ്റാനാവില്ല. ഇന്നു മുറവിളി പേരുമാറ്റി അവസ്ഥ മാറ്റാനാണ്.
(രണ്ടാം ഭാഗം നാളെ)
















