കോട്ടയം: കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയ സിപിഎം ബന്ധം വ്യക്തമാക്കുന്ന ഒന്നാണ് കുറിച്ചിയിൽ നടന്ന നിഷ്ഠൂരമായ ആക്രമണമെന്ന് ബിജെപി നേതാവ് എൻ.ഹരി ആരോപിച്ചു. ലഹരി മാഫിയ സംഘത്തിൻറെ കൈ കരുത്തിൽ ബിജെപിയെ ആക്രമിച്ച് കീഴ്പ്പെടുത്താമെന്ന വ്യാമോഹം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ പോലും മത്സരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത പാർട്ടിയായി സിപിഎം മാറിയിരിക്കുന്നു. അതിൽ നിരാശപൂണ്ട് നടത്തുന്ന ആക്രമണങ്ങൾ കോട്ടയത്തെ ജനത തിരിച്ചറിയും. കുറിച്ചി പഞ്ചായത്തിലെ ജനപ്രിയ നേതാവ് മഞ്ജിഷിനെയും ആർഎസ്എസ് ജില്ലാ കാര്യ കർത്താവ് ശ്രീകുമാറിനെയും തീർത്തും മനുഷ്യത്വരഹിതവും പൈശാചികമായ രീതിയിലാണ് ആക്രമിച്ചത്.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലേതിന് സമാനമായ രീതിയിൽ ചാവേർ ആക്രമണം നടത്തുന്ന ലഹരി മാഫിയ ഗുണ്ടാസംഘങ്ങളെ കോട്ടയത്തും പാർട്ടി പാലൂട്ടി വളർത്തുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. 16 ലധികം തുന്നിക്കെട്ടുകൾ ആണ് ശ്രീകുമാറിന്റെ നെറുകയിലുള്ളത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. വളരെ ദുർബലമായ വകുപ്പുകളിൽ ആണ് യജമാന ഭക്തരായ പോലീസ് കേസ് എടുത്തിരിക്കുന്നത്.
മന്ത്രി വി എൻ വാസവൻ പ്രൈവറ്റ് സെക്രട്ടറി ഡോ. പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് ആക്രമണം എന്നത് ഉന്നതതല ബന്ധവും ഗൂഢാലോചനയും വ്യക്തമാക്കുന്നതാണ്. കോട്ടയം ജില്ലയിലെ ബിജെപിയുടെ വളർച്ചയിൽ വിറളി പൂണ്ട സിപിഎം നരാധമ രാഷ്‌ട്രീയത്തിലേക്ക് തരംതാഴുകയാണ്. സ്വർണ്ണ കവർച്ച അടക്കമുള്ള വിവാദങ്ങളിൽ ജനവിശ്വാസം നഷ്ടപ്പെട്ട സിപിഎം അക്രമ രാഷ്‌ട്രീയത്തിലേക്ക് വഴിമാറുകയാണ്.
അക്ഷരനഗരിയായ കോട്ടയത്തെ അക്രമരാഷ്‌ട്രീയത്തിലേക്ക് കൂപ്പുകുത്താൻ അനുവദിക്കില്ല. സാക്ഷര ജില്ല സിപിഎമ്മിന്റെ ഈ പൊയ്‌മുഖം തിരിച്ചറിയുമെന്നും എൻ ഹരി പറഞ്ഞു.
















