2017 ഫെബ്രുവരി 18ന് കേരളം ഉണർന്നത് ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ്. തെന്നിന്ത്യയിലെ തന്നെ സൂപ്പർതാരമായ നായികയെ കൊച്ചിയിൽ വെച്ച് തട്ടിക്കൊണ്ട് പോയി ഓടുന്ന വാഹനത്തിൽ വെച്ച് ക്രൂര പീഡനത്തിന് ഇരയാക്കി എന്ന വാർത്ത. ഏതാനും ദിവസങ്ങൾക്കുളളിൽ അക്രമികൾ പിടിയിലായി.
ജൂൺ 28ന് കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ കേരളം വീണ്ടും ഞെട്ടി. ജൂലൈ 10ന് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യത്ത് തന്നെ ആദ്യമായി കേൾക്കുന്ന കൊട്ടേഷൻ പീഡനം ദിലീപിനെതിരെ ആരോപിക്കപ്പെട്ടു.
കേസിലെ എട്ടാം പ്രതിയായ ദിലീപ് ഗൂഢാലോചന നടത്തി കൊട്ടേഷൻ കൊടുത്ത് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം ആരോപിക്കുന്ന ദിലീപിന്റെ ആദ്യഭാര്യ കൂടിയായ നടി മഞ്ജു വാര്യർ ആണ്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മഞ്ജു. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം കൊച്ചിയിലെ ദർബാർ ഹാളിൽ ചേർന്ന സിനിമാ പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്‌മയിലായിരുന്നു മഞ്ജു ഗൂഡാലോചന ആരോപിച്ചത്.
മഞ്ജു വാര്യരുടെ വാക്കുകൾ: ” ഒരുപാട് സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണ് നമ്മളെല്ലാവരും ഇന്നിവിടെ വന്നിരിക്കുന്നത്. വാക്കുകളില്‍ കൂടി പറയാന്‍ പറ്റുന്ന വികാരമാണെന്ന് തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ് ഈ അനുഭവം വന്നിരിക്കുന്നത്. ഇന്നലെ ഞങ്ങള്‍ ആ കുട്ടിയെ പോയി കണ്ടു. ഈ സാഹചര്യത്തെ ആ കുട്ടി നേരിട്ട മനോധൈര്യത്തേയും സമചിത്തതയേയും കണ്ട് ഞാന്‍ പോലും അത്ഭുതപ്പെട്ടു. അതില്‍ അവളെക്കുറിച്ച് ഓര്‍ത്ത് എനിക്ക് ഏറ്റവും അഭിമാനമുണ്ട്.
ഈയൊരു സാഹചര്യം ഇന്നൊരു അറിയപ്പെടുന്ന വ്യക്തിക്ക് മാത്രമല്ല, ഏതൊരു പെണ്‍കുട്ടിക്കും ഈയൊരു സാഹചര്യം ഉണ്ടാവരുത് എന്നാണ് ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ പ്രാര്‍ത്ഥന. ഇവിടെ ഇരിക്കുന്ന ഞങ്ങളില്‍ പലരേയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും വീടുകളില്‍ സുരക്ഷിതരായി കൊണ്ട് ചെന്നാക്കിയിട്ടുളള ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
പക്ഷേ ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈയൊരു ഗൂഢാലോചനയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുളള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അങ്ങേയറ്റം പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക. അത് മാത്രമല്ല ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ച് കിട്ടാനുളള അര്‍ഹത ഒരു സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ”.
















