കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍തോക്കുകള്‍ക്ക് പങ്കുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഇതിനു പിന്നില്‍ നടന്നത് ഉന്നതര്‍ ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയാണെന്നും ഹൈക്കോടതി.
നാലും ആറും പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദീന്റെ നിരീക്ഷണം.
കേസില്‍ ‘വന്‍ തോക്കുകളുടെ’ പങ്കാളിത്തം തീര്‍ച്ചയായും അന്വേഷിക്കണം. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അനിയന്ത്രിതമായ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തില്‍ പങ്കുള്ള ചില ‘വന്‍ തോക്കുകളുടെ’ പങ്കാളിത്തമില്ലാതെ അത്തരം പ്രവൃത്തികള്‍ സാധ്യമാകുമായിരുന്നില്ല.
പ്രതികളും ശബരിമല ഭരണവുമായി ബന്ധപ്പെട്ട ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ചിലരും ചേര്‍ന്ന് വലിയ ഗൂഢാലോചന നടത്തിയതായി പ്രഥമദൃഷ്ട്യാ മനസിലാകുമെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക പാളികളില്‍ സ്വര്‍ണമാണ് പൊതിഞ്ഞിരിക്കുന്നതെന്നും അതിനാല്‍ കൂടുതല്‍ ആവരണം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ഈ വസ്തുത നന്നായി അറിയാവുന്ന ഗൂഢാലോചനക്കാര്‍ ദ്വാരപാലക പ്ലേറ്റുകള്‍ ചെമ്പ് നിര്‍മ്മിതമാണെന്ന് രേഖപ്പെടുത്തി സ്വര്‍ണം പൂശാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തു. കേസിലെ ഗൂഢാലോചന ഏറ്റവും വലിയ തോതിലുള്ളതാണ്.
ിലവില്‍ പ്രതികളായിരിക്കുന്നവര്‍ക്ക് അപ്പുറം ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാരുടെ പങ്കാളിത്തമില്ലാതെ ഇത്തരത്തിലുള്ള വലിയ തോതിലുള്ള സ്വര്‍ണക്കൊള്ളനടക്കില്ലായിരുന്നു, കോടതി വ്യക്തമാക്കി.
















