മധുര : തിരുപ്പറംകുന്ദ്രം കുന്നിലെ പരമ്പരാഗത ദീപത്തൂൺ സ്തംഭത്തിൽ ദീപം കൊളുത്താനെത്തിയ ഭക്തരെ കയ്യേറ്റം ചെയ്ത തമിഴ്നാട് പൊലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു . മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം ലംഘിച്ചാണ് ഭക്തരെ തടയാൻ സ്റ്റാലിൻ സർക്കാർ നിർദേശം നൽകിയത്.
വൈകുന്നേരം 6 മണിക്കുള്ളിൽ ദീപത്തൂണിൽ വിളക്ക് കൊളുത്തണമെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഉത്തരവിട്ടിരുന്നു. അധികാരികൾ ഇത് പാലിച്ചില്ലെങ്കിൽ വൈകുന്നേരം 6:05 ന് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ക്ഷേത്ര മാനേജ്‌മെന്റ് നേരത്തെ ഉത്തരവിനെതിരെ അപ്പീൽ നൽകുകയും അത് സാമുദായിക ഐക്യത്തെ തകർക്കുമെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ, ജഡ്ജി കർശനമായ നിർദേശം പുറപ്പെടുവിച്ച്, “ഉത്തരവ് നടപ്പിലാക്കാൻ കഴിയുമോ ഇല്ലയോ? നേരിട്ട് മറുപടി നൽകുക” എന്ന് പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ദീപത്തൂണിൽ വിളക്ക് കൊളുത്താൻ ഹർജിക്കാരൻ രാമ രവികുമാർ കുന്നിൻ മുകളിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. ഹർജിക്കാരനോടൊപ്പം പോകാൻ കോടതി സിഐഎസ്എഫിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ പോലീസ് അവരെ തടഞ്ഞു.ഈ നീക്കം ഹിന്ദു ഗ്രൂപ്പുകളിൽ രോഷത്തിന് കാരണമായി. കോടതി നിർദ്ദേശങ്ങൾ അവഗണിച്ച് ഡിഎംകെ സർക്കാർ ഭക്തരെ തടയുകയും,കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു.
ക്ഷേത്രത്തിന് മുന്നിൽ ഹിന്ദു മുന്നണി അംഗങ്ങളും മറ്റ് പ്രവർത്തകരും തടിച്ചുകൂടി. കോടതി നിർദ്ദേശിച്ച സ്ഥലത്ത് വിളക്ക് കത്തിക്കാൻ അവർ ആവശ്യപ്പെട്ടു. ചിലർ പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു. ഇത് സംഘർഷത്തിനും കാരണമായി. ഹൈക്കോടതി ഉത്തരവ് പാലിക്കാൻ ക്ഷേത്ര അധികൃതർ “ഒരു ക്രമീകരണവും” ചെയ്തിട്ടില്ലെന്ന് മുതിർന്ന ഹിന്ദു മുന്നണി നേതാവ് പറഞ്ഞു.
ഭക്തരുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ബിജെപി യുവജന വിഭാഗം പ്രസിഡന്റ് ഡോ. എസ്.ജി. സൂര്യ ഡിഎംകെ സർക്കാരിന് മുന്നറിയിപ്പ് നൽകി, “സമാധാനപരമായ ഭക്തരെ പുതിയ #ദ്രാവിഡ മാതൃകയിൽ ആക്രമിക്കുകയാണോ? കോടതി ഉത്തരവുകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന ഭക്തർക്കെതിരെ ലാത്തിചാർജ് നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. #ഡിഎംകെയുടെ ഹിന്ദുവിരുദ്ധ മനോഭാവം വീണ്ടും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഭക്തരുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ബിജെവൈഎം തമിഴ്നാട് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുന്നു.”എസ്.ജി. സൂര്യ പറഞ്ഞു.











