ഉത്തമനായ പുത്രന്‍ ജനിക്കുന്നതിന് എന്താണ് വേണ്ടത്? ബീജദോഷങ്ങളറ്റ, കാലദോഷങ്ങളറ്റ, ദേശദോഷങ്ങളറ്റ പ്രകൃതത്തില്‍, ഉജ്ജ്വലമായ കാമനകളില്ലാത്ത പിതൃപുത്രസങ്കല്പങ്ങളില്‍ നിന്നേ ഉത്തമ സന്താനം ജനിക്കൂ എന്നാണ് ഭാരതീയ മതം. ഭാരതീയ ചിന്ത സമുജ്ജ്വലമായ ആരോഗ്യത്തിന്റെ മാനസിക തലങ്ങളെ വരെ എത്ര ആഴത്തില്‍ സ്പര്‍ശിക്കുന്നു എന്ന് വ്യക്തമാകാന്‍ ഈ ഒരുകാര്യം മാത്രം മതി.
ക്ഷയരോഗ(രാജയക്ഷ്്മാവ്) ബാധിതനായ വിചിത്രവീര്യ ചക്രവര്‍ത്തി രോഗത്താല്‍ വേപഥുപൂണ്ട് നില്‍ക്കുന്ന അവസ്ഥയിലാണ് കാശി രാജ്യത്തില്‍ സ്വയംവരം വന്നത്. മഹാഭാരതത്തിന്റെ സമുജ്ജ്വലമായ കിരീടാവകാശിയായി വിരാജിച്ച് അരുളുകയാണ് അന്നു രോഗിയായ വിചിത്രവീര്യന്‍. സര്‍വ്വതലത്തിലും ശ്രേഷ്ഠനായ ഭീഷ്മന്‍ ആ രാജപദവിയെ സംരക്ഷിക്കുവാന്‍ സദാസന്നദ്ധനായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് കാശിരാജ പുത്രിമാരായ അബയുടേയും അബികയുടെയും അംബാലികയുടെയും സ്വയംവരം നടക്കുന്നത്.
ഭാരതീയ സംസ്‌കൃതിയിലെ സമുജ്ജ്വലങ്ങളായ രംഗങ്ങളിലൊന്നാണ് ഈ സ്വയംവരം. അംബ അന്നേ സ്വാലനില്‍ അനുരക്തയാണ്. കാശിരാജാവ് ഇതര രാജാക്കന്മാരെയെല്ലാം സ്വയംവരത്തിന് ക്ഷണിച്ചുവെങ്കിലും ഹസ്തിനപുരത്തേക്കു മാത്രം ക്ഷണക്കത്തയച്ചില്ല. തന്റെ പുത്രനെ, ഹസ്തിനപുരത്തിന്റെ ചക്രവര്‍ത്തിയെ, സ്വയംവരത്തില്‍ ക്ഷണിക്കാത്തില്‍ സത്യവതിയ്‌ക്കുണ്ടായ മനോവേദന തീര്‍ക്കാന്‍ ഹസ്തിനപുരത്തില്‍ നിന്നും ഭീഷ്മര്‍ കാശിരാജ്യത്തേയ്‌ക്ക് രഥമേറി. ഭീഷ്മര്‍ അവിടെ എത്തുമ്പോള്‍ കൈയില്‍ വരണമാല്യവുമേന്തി മന്ദം മന്ദം അംബയും അംബികയും അംബാലികയും മാത്സ്യനരേശനായ സ്വാലന്റെ സവിധത്തിലേയ്‌ക്ക് നീങ്ങുകയായിരുന്നു. സ്ത്രീയുടെ തളിരിളം മോഹങ്ങള്‍ സമുജ്ജ്വലമായി നില്‍ക്കുന്ന രംഗവേദിയായ സ്വയംവര മണ്ഡപത്തില്‍ സ്വാലന്റെ സവിധത്തിലേയ്‌ക്ക് അംബ നീങ്ങുമ്പോള്‍ ഒരട്ടഹാസം കേട്ടു, ചടങ്ങ് നിര്‍ത്തിവെക്കുവാന്‍. അംബ, അംബിക, അംബാലികമാരെ ബലാല്‍ക്കാരേണ ഭീഷ്മര്‍ പിടിച്ചു തേരില്‍ കയറ്റി. അവിടെയുള്ള ചക്രവര്‍ത്തിമാരോ യുവരാജാക്കന്മാരോ ഭീഷ്മരോടെതിര്‍ക്കാന്‍ കഴിവുള്ളവരായിരുന്നില്ല. ബലമാണ് ക്ഷത്രിയ ധര്‍മ്മെന്ന് ഭീഷ്മര്‍ ലോകത്തെ കാട്ടിക്കൊണ്ട് ഈ മൂന്നു രാജകുമാരിമാരുമായി ഹസ്തിനപുരിയിലേക്കു രഥം പായിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ച സ്വാലന്‍ എതിര്‍ക്കുംമുമ്പേ ഭീഷ്മരോടു പരാജയപ്പെട്ടു. എന്തിനായിക്കൊണ്ട്? മാതാവിനോടുള്ള ഒരു കാമനയ്‌ക്കായിക്കൊണ്ട്! മാതൃസ്നേഹത്താല്‍ മതിമറന്ന, തന്റെ സഹോദരന്‍ രാജയക്ഷ്്മാവ് ബാധിച്ചവനാണെന്ന് അറിഞ്ഞുകൊണ്ട്, നിത്യബ്രഹ്‌മചാരിയായ ഭീഷ്മര്‍, തന്റെ കടമനിറവേറ്റവാന്‍ എന്ന വ്യാജ്യേന ,അംബയെയും അംബികയെയും അംബാലികയെയും ബലാല്‍ക്കാരേണ തേരിലേയ്‌ക്ക് കയറ്റുമ്പോള്‍ വിറച്ച പ്രകൃതിയുടെ ശാപഭാരത്താല്‍ ഹസ്തിനപുരം തലകുനിച്ചിട്ടുണ്ടാകില്ലേ? ആ കുനിയലിന്റെ ആദിപര്‍വ്വങ്ങളില്‍ നിന്നായിരിക്കില്ലേ മഹാഭാരതയുദ്ധത്തിന്റെ ബീജാവാപം നടന്നത്? ശാന്തനുവിന്റെ കാമനയും ദാശ കാമനയും അതിരുവിട്ട് അടരാടിയ മാര്‍ഗ്ഗങ്ങളില്‍ ഭീഷ്മ കാമന കൂടി കത്തിജ്ജ്വലിച്ചപ്പോള്‍ മഹാഭാരതയുദ്ധത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. തനിക്കു വേണ്ടി ആയാലും പരന് വേണ്ടിയായാലും കാമനയില്‍ ഉത്ഫുല്ലമായ കര്‍മ്മങ്ങളത്രയും മാനവരാശിയെ നാശത്തിലേയ്‌ക്ക നയിക്കു എന്ന് പഠിപ്പിക്കുവാന്‍ പോന്ന ഭാരതത്തിന്റെ അറിവ് ഈ മഹാഭാരത കഥയില്‍ എന്നും ഉജ്ജ്വലമായി നിലകൊള്ളുന്നു എന്ന് പറയാതെ വയ്യ. മാനവകാമന അപ്പോളപ്പോള്‍ ഉണ്ടാകുന്ന കാര്യഗര്‍ത്തത്തില്‍ പെട്ട് തപിക്കുകയും, കാമിയ്‌ക്കുകയും, കര്‍മ്മങ്ങളായി പൊട്ടിപുറപ്പെടുകയും ചെയ്യുമ്പോള്‍ തന്റെ കര്‍ത്തവ്യകര്‍മ്മങ്ങളത്രയും ധര്‍മ്മത്താല്‍ പ്രേരിതമാകണമെന്ന് ആലോചിക്കാത്ത ഉന്നതന്മാാരുടെയും ഭീഷ്മര്‍മാരുടെയും കര്‍മ്മങ്ങള്‍ തന്നെയാണ് യുഗമൊന്നു കഴിഞ്ഞിട്ടും ഈ ഭൂമിയെ ഇന്നും കരയിപ്പിക്കുന്നത്.
(ഭാരതീയ ദര്‍ശനങ്ങളിലും ആയുര്‍വേദ-സിദ്ധ ചികിത്സകളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമി നിര്‍മലാനന്ദ ഗിരിയുടെ പ്രഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)
















