പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുളള 15.48 കോടി കുടിശികയുടെ മൂന്നിലൊന്ന് തുക 15 ന് മുമ്പ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെയും ദേവസ്വം ജോയിന്റ് ഡയറക്ടറുടെയും ഓഡിറ്റ് പരാമര്‍ശത്തെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ്. ദേവസ്വം ബോര്‍ഡിന്റെയും കേരളാ വാട്ടര്‍ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. കൊടുത്തുതീര്‍ക്കാനുള്ള തുകയുടെ മൂന്നിലൊന്ന് നല്‍കിയ ശേഷം ബാക്കി തുക ഈടാക്കുന്നതിനായി ഇരുവകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ആകെ 17 കോടി രൂപയായിരുന്നു ദേവസ്വം ബോര്‍ഡ് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 6 കോടി രൂപ കഴിഞ്ഞ ജൂലൈയില്‍ നല്‍കിയിരുന്നു. ശേഷിച്ച തുകയാണ് കുടിശികയായി നിലനില്‍ക്കുന്നത്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുള്ളത് കോടികളുടെ കുടിശികയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി – 4.39 കോടി, കോന്നി മെഡിക്കല്‍ കോളജ് – 33 ലക്ഷം, പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി, ആറന്മുള തുടങ്ങിയ അഞ്ച് മിനി സിവില്‍ സ്റ്റേഷനുകളുടെ കുടിശിക 1.83 കോടി. ഇതില്‍ ആറന്മുള മിനി സിവില്‍ സ്റ്റേഷനിലെ വാട്ടര്‍ കണക്ഷന്‍ ഡിസ്‌കണക്റ്റ് ചെയ്തിരുന്നു. എന്നാല്‍ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പുനസ്ഥാപിച്ചു.
അടൂര്‍ പോലീസ് സ്റ്റേഷന്‍ 1.51 ലക്ഷം, പത്തനംതിട്ട എസ്പി ഓഫീസ് 2.64 ലക്ഷം, പത്തനംതിട്ട മുനിസിപ്പല്‍ കോംപ്ലക്‌സ് 1.3 ലക്ഷം, ഹൗസിംഗ് ബോര്‍ഡിന് കീഴിലുള്ള റവന്യൂ ടവറുകളായ ചങ്ങനാശേരി 1.96 ലക്ഷം, തിരുവല്ല 5-51 ലക്ഷം , ഗവ ഹോസ്പിറ്റല്‍ തിരുവല്ല 3.65 ലക്ഷം, ഗവ ഹോസ്പിറ്റല്‍ റാന്നി 2.75 ലക്ഷം, ഗവ സ്‌കൂള്‍ തിരുവല്ല 7.65 ലക്ഷം, ഗവ. സ്‌കൂള്‍ ചാത്തന്‍കേരി 1.13 ലക്ഷം എന്നിങ്ങനെയാണ് വിവിധ വകുപ്പുകളില്‍ നിന്നും വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കാനുള്ള തുകകള്‍.
















