സുൽത്താൻ ബത്തേരി: റിസോർട്ടിൽ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ മുഖ്യപ്രതിയായ ജിതിൻ ജോസഫ് (35) അറസ്റ്റിൽ. തോമാട്ടുചാൽ കോട്ടൂർ സ്വദേശിയായ ഇയാളെ ബത്തേരിക്കടുത്ത മന്ദംകൊല്ലി ബിവറേജിന് സമീപത്തുനിന്നാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ ജിതിൻ ജോസഫ്, 2023-ൽ കാപ്പ ചുമത്തപ്പെട്ടയാളാണെന്നും ഇയാൾക്കെതിരെ കൊലപാതകം, പോക്സോ, ലഹരി, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. ബത്തേരി, അമ്പലവയൽ, കൽപ്പറ്റ, താമരശ്ശേരി, മീനങ്ങാടി, മേപ്പാടി സ്റ്റേഷനുകളിലും കർണാടകയിലെ ഹൊസൂർ സ്റ്റേഷനിലുമായിട്ടാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 22-ന് രാത്രിയിലാണ് പൂതിക്കാടുള്ള റിസോർട്ടിൽ അതിക്രമിച്ചു കയറിയ ജിതിനും സംഘവും പരാതിക്കാരനെയും സുഹൃത്തിനെയും ആയുധമുപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും റിസോർട്ടിന് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. വധശ്രമം, നാശനഷ്ടം, ആയുധമുപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂട്ടുപ്രതികളായ ടി. നിഥുൻ, മുഹമ്മദ് ജറീർ, അബിൻ കെ. ബവാസ്, പി. അജിൻ ബേബി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
















