ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് സ്ഫോടനം. 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്. കോടതി പരിസരം സാധാരണയായി സന്ദർശകരാൽ തിരക്കേറിയതാണ്. വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായിരിക്കാം സ്ഫോടനത്തിന് കാരണമെന്ന പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വലിയ സ്‌ഫോടന ശബ്ദം ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.
കാർ പാർക്ക് ചെയ്യുന്നതിനിടെ സ്‌ഫോടന ശബ്ദം കേട്ടതായി റുസ്തം മാലിക് എന്ന അഭിഭാഷകൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് അഭിഭാഷകരും ആളുകളും സമുച്ചയത്തിലേക്ക് ഓടുകയായിരുന്നു. ഗേറ്റിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നതും നിരവധി കാറുകൾക്ക് തീപിടിക്കുന്നതും കണ്ടുവെന്ന് മാലിക് പറഞ്ഞു.
















