തിരുവനന്തപുരം: വർക്കലയിൽ മദ്യപിച്ച് ട്രെയിനിൽ കയറിയയാൾ യുവതിയെ ട്രാക്കിലേക്ക് ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ട്രാക്കില്‍ തലയടിച്ചുവീണ് അതീവ ഗുരുതരാവസ്ഥയിലായ പേയാട് സ്വദേശിനി ശ്രീക്കുട്ടി (സോനു-19)യുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെയും ഇയാള്‍ അപായപ്പെടുത്താൻ ശ്രമിച്ചു. ഇയാളുടെ ചവിട്ടിൽ തെറിച്ചുവീണ അര്‍ച്ചന കമ്പിയില്‍ തൂങ്ങിക്കിടന്നാണ് രക്ഷപ്പെട്ടത്.
ആലുവയില്‍ പഠനാവശ്യത്തിനുപോയി സുഹൃത്ത് അര്‍ച്ചനയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി. ശുചിമുറിയില്‍ പോയി മടങ്ങുംവഴിയാണ് മദ്യപനായ ആള്‍ ആക്രമിച്ചതെന്ന് അര്‍ച്ചന പറഞ്ഞു.ഞങ്ങള്‍ ശുചിമുറിയില്‍പോയി മടങ്ങുംവഴിയാണ് പരിചയമില്ലാത്ത ഒരാള്‍ ആക്രമിച്ചത്. വാതിലിന്റെ വശത്തേക്ക് എത്തിയപ്പോള്‍ അയാള്‍ സോനയെ നടുവില്‍ ചവിട്ടി തള്ളിയിടുകയായിരുന്നു. അവള്‍ തെറിച്ചുവീഴുന്നതുകണ്ട് നിലവിളിച്ച എന്നെയും അയാള്‍ ചവിട്ടി. കമ്പിയില്‍ തൂങ്ങിക്കിടന്ന തന്നെ നിലവിളികേട്ടെത്തിയ മറ്റു യാത്രക്കാരാണ് ഉള്ളിലേക്കു പിടിച്ചു തൂക്കിക്കയറ്റിയത്’, അര്‍ച്ചന ഭീതി വിട്ടുമാറാതെ പറഞ്ഞു.
സംഭവത്തിൽ പനച്ചിമൂട് വടക്കുംകര സ്വദേശി സുരേഷ്കുമാറിനെ (48) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.ട്രാക്കിന് പുറത്തേക്ക് വീണ സോനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം ഉള്ളതിനാൽ അടിയന്തരശസ്ത്രക്രിയ നടത്തി. നിലവില്‍ ശ്രീക്കുട്ടി വെന്റിലേറ്ററിലാണുള്ളത്. നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. മരുന്നുകളോട് യുവതിയുടെ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അറസ്റ്റിലായ സുരേഷ്കുമാറിനെ റെയിൽവേ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
















