ശ്രീനഗർ : ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ ദീർഘകാലമായി മുടങ്ങിക്കിടന്നിരുന്ന സാവൽകോട്ട് ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം . പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് പാരിസ്ഥിതിക അനുമതി നൽകിയത്. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിന് ശേഷമുള്ള സുപ്രധാന നീക്കമാണിത് .
“നദീതട, ജലവൈദ്യുത പദ്ധതികൾക്കായുള്ള വിദഗ്‌ദ്ധ പരിസ്ഥിതി വിലയിരുത്തൽ സമിതിയുടെ (ഇഎസി) 40-ാമത് യോഗം സെപ്റ്റംബർ 26 ന് നടന്നു, അന്തിമ അംഗീകാരം വ്യാഴാഴ്ച (ഒക്ടോബർ 09, 2025) നൽകി,” എന്നാണ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് .
അനുമതി നൽകുന്നതിനുമുമ്പ് കേന്ദ്ര പരിസ്ഥിതി സമിതി വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെനാബിന്റെ ജലവൈദ്യുത സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത സമയത്താണ് പദ്ധതിയ്‌ക്ക് അംഗീകാരം ലഭിക്കുന്നത്.
ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, NHPC നടത്തുന്ന ഈ പദ്ധതി 1856 മെഗാവാട്ട് ജലവൈദ്യുത നിലയമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, 192.5 മീറ്റർ ഉയരമുള്ള കോൺക്രീറ്റ് ഗ്രാവിറ്റി ഡാമും 1,100 ഹെക്ടറിലധികം വിസ്തൃതിയുള്ള ഒരു ജലസംഭരണിയും ഇതിൽ ഉൾപ്പെടുന്നു. പൂർത്തിയാകുമ്പോൾ, സിന്ധു നദീതടത്തിലെ പടിഞ്ഞാറൻ നദികളിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളിൽ ഒന്നായിരിക്കും സാവൽകോട്ട്
ജൂണിൽ, ആഭ്യന്തര മന്ത്രാലയം (MHA) പദ്ധതിയെ “തന്ത്രപരമായ പ്രാധാന്യമുള്ളത്” എന്ന് വിശേഷിപ്പിക്കുകയും അനുമതി വേഗത്തിലാക്കാൻ പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.വന ഉപദേശക സമിതി (എഫ്എസി) ജൂലൈയിൽ തന്നെ ഇളവ് അനുവദിച്ചിരുന്നു.
















